പനാജി: ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് നാട്ടുക്കൂട്ടം മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവം കേന്ദ്ര സർക്കാരിന്റെയും എൻഡിഎയുടെയും പ്രതിച്ഛായയ്ക്കു കോട്ടം തട്ടിച്ചെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെയും ഇതുപോലുള്ള സംഭവങ്ങൾ ദോഷകരമായി ബാധിക്കുമെന്നും പരീക്കർ പറഞ്ഞു.


ആർ.എസ്.എസ് ദാദ്രിയിലെ സംഭവത്തെ വർഗീയ സംഘർഷമാക്കി മാറ്റുകയാണെന്ന ആരോപണം മന്ത്രി തള്ളി. ഇക്കാര്യത്തിൽ ആർ.എസ്.എസിന് യാതൊന്നും തന്നെ ചെയ്യാനില്ലെന്നും പരീക്കർ പറഞ്ഞു.

പ്രാദേശിക സംഭവങ്ങൾ ചിലപ്പോൾ സാഹചര്യങ്ങളിൽ നിന്ന് അടർത്തിമാറ്റി വിവാദമാക്കാറുണ്ട്. ഞാനും കുട്ടിക്കാലം മുതൽ ആർ.എസ്.എസിൽ പ്രവർത്തിച്ചു വന്നയാളാണ്. ഇന്ത്യയിലെ സമൂഹം സഹിഷ്ണുതയുള്ളതാണ്. പ്രശ്‌നങ്ങളുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും മന്ത്രി പറഞ്ഞു.

നാളെ മുതൽ ആരും മാംസാഹാരം കഴിക്കരുതെന്ന് സസ്യഭുക്കുകൾ പറഞ്ഞാൽ അത് അംഗീകരിക്കുക പ്രയാസമായേക്കും. ഒരു വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും പരീക്കർ പറഞ്ഞു.

ചിലസംഭവങ്ങൾ സ്ഥാപിത താത്പര്യമുള്ളവർ ഊതി പെരുപ്പിക്കുകയാണ്. ഇത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളെയും ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞു.