പത്തനംതിട്ട: സീതത്തോട് ആങ്ങമുഴി ക്വാറന്റൈൻ സെന്ററിൽ ആരോഗ്യ പ്രവർത്തകയെ സിപിഎം നേതാവ് പീഡിപ്പിച്ചതായി പരാതി. മനു മംഗലശേരിൽ എന്ന നേതാവിനെതിരെയാണ് രാതി. പൊലീസ് എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങി. പ്രദീപ് എന്ന് വിളിപ്പേരുള്ള ഇയാൾ ഒളിവിലാണ്.

സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടർ കൂടിയാണ് ഇയാൾ. വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ഇയാൾ വിവാഹക്കാര്യം മറച്ചു വച്ചാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്. വിവാഹ വാഗ്ദാനവും നൽകി. പീഡന പരാതി നേരത്തെ ഉയർന്നെങ്കിലും സിപിഎമ്മിലെ ചില നേതാക്കൾ ഇടപെട്ട് ഒതുക്കാൻ ശ്രമിച്ചു. എന്നാൽ ഇന്നലെ പെൺകുട്ടി നേരിട്ട് പൊലീസിന് പരാതി നൽകി. പരാതി പിൻവലിക്കാനുള്ള നീക്കവും നടന്നില്ല. ഇതോടെയാണ് പൊലീസ് എഫ് ഐ ആർ ഇട്ടത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

ക്വാറന്റൈൻ സെന്ററിലെ അഞ്ച് മുറികളിൽ ഒന്ന് പ്രതിയുടെ കൈവശമാണെന്ന വാദവും ഉണ്ട്. രോഗികൾക്കായി ഈ മുറി തുറന്നു കൊടുത്തില്ലെന്ന ആരോപണവും ഉയർന്നിരുന്നു. കോവിഡ് കെയർ സെന്ററിലെ താൽകാലിക ജീവനക്കാരനാണ് പ്രതി. കോവിഡ് രോഗിയെ പരിചരിച്ച ആരോഗ്യ പ്രവർത്തക ക്വാറന്റീനിലായി. അങ്ങനെയാണ് കോവിഡ് കെയർ സെന്ററിൽ എത്തുന്നത്. ഈ സമയത്തായിരുന്നു പീഡനം. വിവഹിതനാണെന്ന പരാതി മറച്ചു വച്ചായിരുന്നു പീഡനം. ചതിക്കപ്പെട്ട കാര്യം മനസ്സിലാക്കിയാണ് യുവതി പരാതിയുമായി എത്തിയത്.

പൊലീസിന് പരാതി നൽകിയതിനൊപ്പം ജില്ലാ കളക്ടർക്കും പരാതി നൽകി. ഇത് പൊലീസ് സൂപ്രണ്ടിന് കൈമാറി. എസ് പി കെ ജി സൈമൺ ഉറച്ച നിലപാടും എടുത്തു. ഇതോടെ പൊലീസ് യുവതിയുടെ മൊഴി എടുത്തു. ഇതിന് ശേഷം വൈദ്യ പരിശോധനയും നടത്തി. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. മനു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് നിലവിൽ പാർട്ടി ബന്ധങ്ങളൊന്നും ഇല്ലെന്നാണ് സിപിഎം നിലപാട്.