തൃശൂർ: വിദേശരാജ്യങ്ങളിലൊക്കെ കത്തോലിക്കാ സഭ നേരിടുന്ന പ്രധാന പ്രതിസന്ധികളിൽ ഒന്നാണ് യുവതീ യുവാക്കൾ വളരെ പെട്ടെന്ന് മത നിരാസത്തിലേക്ക് പോകുന്നത്. സ്‌കാൻഡിനേവ്യൻ രാജ്യങ്ങളിലൊക്കെ ക്രിസ്ത്യൻ പള്ളികൾ അടഞ്ഞു കിടക്കുന്നതിന്റെയും, ഉള്ളവയിൽ തന്നെ പുരോഹിതരെ ആവശ്യത്തിന് കിട്ടാത്തതതും പല തവണ വാർത്തയായിട്ടുണ്ട്. എന്നാൽ ഈ രീതിയിൽ പോവുകയാണെങ്കിൽ കേരളത്തിലും സഭ വലിയ പ്രതിസന്ധി നേരിടുമെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇപ്പോഴിതാ, സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നെന്ന് തൃശൂർ അതിരൂപത മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും തുറന്ന് സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂർ അതിരൂപതാ കുടുംബവർഷ സമാപനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞ്. 'തൃശൂർ മെത്രാനായി ചുമതലയേറ്റിട്ട് 18 വർഷം കഴിഞ്ഞു. അന്നുണ്ടായിരുന്നവരിൽ നിന്ന് 50000 പേർ കുറഞ്ഞിട്ടുണ്ട്. സഭ വളരുകയാണോ തളരുകയാണോ. 35 കഴിഞ്ഞ 10000-15000 യുവാക്കൾ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത് അനേകായിരമാണ്. ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ ലോകത്തെ സഭക്ക് രക്ഷിക്കാനാവില്ല.'- മാർ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.

'പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ത്രിത്വത്തിൽ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. കാലത്തിന്റെ പൂർണതയിൽ തന്റെ ഏകനാഥനിലൂടെ ദൈവത്തെ വെളിപ്പെടുത്തിയത് പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായാണ്. അതാണ് പൂർണ കുടുംബം. ഇന്ന് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും തകർക്കപ്പെടുന്നതും കുടുംബമാണ്. സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവർത്തനങ്ങൾ നടന്നു. സഭയയെ തകർക്കാൻ വൈദികർക്കെതിരായി, കന്യാസ്ത്രീകൾക്കെതിരായി, മെത്രാന്മാർക്കെതിരായി ശ്രമം നടന്നു. ഇപ്പോൾ കുടുംബങ്ങൾക്കെതിരായി നടക്കുന്നു'. -  പറഞ്ഞു.

'കഴിഞ്ഞ ദിവസം ഞാൻ ചില സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നെ സന്ദർശിച്ച് ചില വിവരങ്ങൾ ആരാഞ്ഞു. ഫ്രീ തിങ്കേഴ്സ് എന്ന് പറയുന്ന ഒരു വിഭാഗം വിശ്വാസികളായ യുവതീ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്. അവർ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽ പെട്ടുപോയിട്ടുണ്ട്. സഭയിൽ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ് സഭ കടന്നുപോകുന്നത്''- ആൻഡ്രൂസ് താഴത്ത് ചുണ്ടിക്കാട്ടി.

ജസ്റ്റിസ് കുര്യൻ ജോസഫ് വിഷയാവതരണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മോർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഫ്രാൻസിസ് ആളൂർ സംസാരിച്ചു.