- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക വിഷയങ്ങളിൽ വിമർശനം ഉന്നയിക്കുമ്പോഴും ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുമായി ഊഷ്മളമായ വ്യക്തിബന്ധം; അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ വൈദിക ശ്രേഷ്ഠനെയാണ് ക്രൈസ്തവ സഭയ്ക്ക് നഷ്ടമാകുന്നതെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി; ഇണങ്ങിയും പിണങ്ങിയുമുള്ള സ്‌നേഹം നിറഞ്ഞ ബന്ധമെന്ന് ബിനോയ് വിശ്വം എംപി

തിരുവനന്തപുരം: പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്‌നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ വൈദിക ശ്രേഷ്ഠനെയാണ് ക്രൈസ്തവ സഭയ്ക്ക് നഷ്ടമാകുന്നത്.
നിർധനരും വിവിധ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരുമായ ജനങ്ങളെ സഹായിക്കുന്നതിന് തന്റെ പദവിയും സ്വാധീനവും അദ്ദേഹം ഉപയോഗിച്ചു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ലഭിക്കാൻ ചിറ്റിലപ്പിള്ളി പിതാവ് പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. ദുഃഖത്തിൽ പങ്കു ചേരുന്നു-മുഖ്യമന്ത്രി പറഞ്ഞു.താമരശ്ശേരി രൂപത മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വേർപാടിൽ മന്ത്രി ടി പി രാമകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി.
ഇണങ്ങിയും പിണങ്ങിയുമുള്ള സ്‌നേഹം നിറഞ്ഞ ബന്ധം: ബിനോയ് വിശ്വം
ഇണങ്ങിയും പിണങ്ങിയും എന്നാൽ സ്‌നേഹം നിറഞ്ഞതുമായ ബന്ധമായിരുന്നു താമരശ്ശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുമായി ഉണ്ടായിരുന്നതെന്ന് ബിനോയ് വിശ്വം എം പി. വിയോജിപ്പുകൾ പരസ്പരം തുറന്നു പറയുമ്പോഴും പരസ്പരം സ്‌നേഹ ബന്ധം കാത്തു സൂക്ഷിച്ചു. മലയോര മേഖലയിൽ വലിയ മാറ്റങ്ങളാണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. സത്യവും ധർമ്മവും മുറുകെപ്പിടിച്ച അദ്ദേഹം തന്റെ സഭയെയും സമൂഹത്തെയും സത്യത്തിന്റെ വഴിയിൽ മുന്നോട്ടു നയിച്ചു. ഉറച്ച നിലപാടുകൾ കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞതായും ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു


