ആലപ്പുഴ: ഡൽഹി സർവകലാശാലക്ക് കീഴിലെ കിരോരി മാൽ കോളജ് ഫിസിക്‌സ് പ്രഫസർ രാകേഷ് പാണ്ഡേ നടത്തിയ 'മാർക്ക് ജിഹാദ്' പരാമർശത്തെ കേരള ബിജെപി പൂർണമായും തള്ളിക്കളയുന്നെന്ന് സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ഡൽഹി സർവകലാശാലയിൽ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും അജണ്ടയുടെ ഭാഗമാണെന്ന് പാർട്ടി വിശ്വസിക്കുന്നില്ല.

ഈ പരാമർശം കേരളത്തിനെതിരാണ്. എന്നാൽ, ഇതിന്റെ പേരിൽ ബിജെപിയുടെ മേൽ കുതിരകയറാനാണ് ഇടത്-വലത് കക്ഷികൾ ശ്രമിക്കുന്നത്. ഇതേ ആശയം ഇതിലും കടുത്ത ഭാഷയിൽ പ്രസംഗിച്ചത് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭ അംഗവുമായ എളമരം കരീമാണ്.

ഡൽഹി സർവകലാശാലയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ജമാഅത്തെ ഇസ്‌ലാമി ബോധപൂർവം ശ്രമിക്കുന്നു എന്നായിരുന്നു കരീമിന്റെ ആരോപണം. ഡൽഹിയിലെ പ്രഫസർക്കും കരീമിനും ഇക്കാര്യത്തിൽ ഒരേ സ്വരവും ആശയവുമാണെന്നും സന്ദീപ് കുറ്റപ്പെടുത്തി.