തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം 35 പവൻ സ്വർണാഭരണങ്ങളുമായി മുങ്ങിയ തട്ടിപ്പുവീരന് 11 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി രാജാക്കാട് ചക്കരമുത്ത് കുരുവിക്കാട്ടിൽ കെ.കെ. മധു (42)വിനാണ് തൃശ്ശൂർ രണ്ടാം അഡീഷണൽ അസി. സെഷൻസ് ജഡ്ജ് ടി.പി. അനിൽ ശിക്ഷ വിധിച്ചത്. മാള സ്വദേശിയായ 35കാരിയെയാണ് ഇയാൾ കബളിപ്പിച്ച് മുങ്ങിയത്.

രണ്ടാം വിവാഹത്തിനായി പത്രപ്പരസ്യം നൽകിയ യുവതിയെയാണ് മധു കബളിപ്പിച്ചത്. വിവാഹം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് ഇയാൾ യുവതിയുമായി അടുത്തു. ഉയർന്ന ജോലിയുള്ള ആളാണെന്ന് യുവതിയെ ധരിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. ഫോണിലൂടെ യുവതിയുമായി കൂടുതൽ അടുത്ത ഇയാൾ ഗുരുവായൂർ അമ്പലത്തിൽ താലികെട്ട് നടത്താമെന്നും ആഭരണങ്ങളുമായി ചാലക്കുടിയിൽ എത്താനും ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം യുവതി എത്തിയപ്പോൾ പീഡനം നടത്തി സ്വർണ്ണാഭരണങ്ങളുമായി ഇയർ മുങ്ങുകയായിരുന്നു.

2012 ജനവരി 11നാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടിയിൽനിന്ന് ഗുരുവായൂരിലെത്തിയ ഇവർ സ്വകാര്യ ലോഡ്ജിൽ താമസിച്ചു. ഇവിടെവച്ച് യുവതിയുടെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്‌തെന്നാണ് കേസ്. പിറ്റേന്ന് താലികെട്ടാൻ പോകാമെന്ന് പറഞ്ഞ് യുവതിയെ കുളിക്കാൻ കയറ്റിവിട്ട പ്രതി 35 പവൻ ആഭരണങ്ങളുമായി മുങ്ങി. ഇയാളെ കാണാതെ യുവതി ആലുവ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് പിന്നീട് ഗുരുവായൂർ പൊലീസിനു കൈമാറി.

ലോഡ്ജിലെ രജിസ്റ്ററിൽ സജീവ് എന്നാണ് പ്രതി പേരെഴുതിയിരുന്നത്. എന്നാൽ ഇയാളുടെ തിരിച്ചറിയൽ രേഖ യുവതി ലോഡ്ജിൽവച്ചു കണ്ടിരുന്നു. ഇതു പൊലീസിനെ അറിയിച്ചു. 2012 ഫെബ്രുവരി 15ന് ഇയാളെ പുനലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. കോതമംഗലം, തൊടുപുഴ, രാജാക്കാട്, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് ആഭരണങ്ങൾ ഗുരുവായൂർ സിഐ കെ.ജി. സുരേഷ് കണ്ടെടുത്തു. വാദം പൂർത്തിയായി കഴിഞ്ഞമാസം ആറിന് വിധിപറയാൻ വച്ചിരിക്കെ പ്രതി ഒളിവിൽ പോയി. പിന്നീട് സുൽത്താൻ ബത്തേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു, അഡ്വ.ബബിൽ രമേഷ് എന്നിവർ ഹാജരായി. പിഴസംഖ്യയിൽ ഒരുലക്ഷം രൂപ പരാതിക്കാരിക്കു നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.