ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. പായിപ്പാട് നാലുകോടി കൊല്ലാപുരം ഗവൺമെന്റ് എൽ പി സ്‌കൂളിന് സമീപം കല്ലൂപ്പറമ്പിൽ പത്രോസിന്റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തിൽ കഞ്ചാവ് ചെടിവളർന്നു നിൽക്കുന്നതായി കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ലഹരിവിരുദ്ധ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയതോടെ ജില്ലാ നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി, എം എം ജോസിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസർ ഇ അജീബ്, എസ് ഐ അഖിൽ ദേവ്, തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പിച്ചു. കൂടുതൽ പരിശോധനയ്ക്കും മറ്റുമായി ചെടി ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.

മൂന്നുദിവസം മുമ്പ് തിരുവഞ്ചൂരിലെ ഒരു വീട്ടുവളപ്പിൽനിന്ന് രണ്ടടി ഉയരമുള്ള ചെടി ലഹരിവിരുദ്ധ സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളർത്തുന്നത് 10വർഷംവരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ ആർ അജയകുമാർ, എസ് അരുൺ, പി എം ഷിബു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.