തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിങ്ങൾ ആരോടൊപ്പമാണ്? നാമജപഘോഷയാത്രയുമായി രംഗത്തുള്ള സമരക്കാർക്കൊപ്പമാണോ? അതോ ആരെയും പ്രവേശിപ്പിക്കും എന്നു വാശി പിടിക്കുന്ന സർക്കാരിനൊപ്പമാണോ? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ല എന്നു പറയുന്നത് നമ്മുടെ നാടിനെ പിറകോട്ട് നടത്തുന്നതിന് തുല്യമല്ലേ? ആർത്തവം അശുദ്ധമാണെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാൻ പറ്റും?

ഇത്തരം ചർച്ചകൾ കേരളത്തിൽ നടന്നു വരവെ മറുനാടൻ ഈ വിഷയത്തിൽ വായനക്കാരുടെ അഭിപ്രായം തേടുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ മനസറിയുകയാണ് ഞങ്ങളുടെ ലക്ഷ്യം. സർക്കാരും പുരോഗമനവാദികളും പറയുന്നതു പോലെയാണോ അതോ ഭക്തരുടെ നിലപാടാണോ ശരിയെന്നറിയുകയാണ് ലക്ഷ്യം. ഭക്തരുടെ പേരിൽ നിരവധി അക്രമണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയിരുന്നു. അതൊക്കെ ഭക്തരുടെ മുകളിൽ കെട്ടി വയ്ക്കേണ്ടതുണ്ടോ?

ഭക്തർ എന്ന പേരിൽ തെരുവിൽ ഉള്ളത് ആർഎസ്എസ് ഗുണ്ടകൾ മാത്രമാണ് എന്നാണ് സർക്കാർ പറയുന്നത്. ഭൂരിപക്ഷം വിശ്വാസികളും അക്രമം പേടിച്ച് മാറി നിൽക്കുകയാണ് എന്നും അവസരം ലഭിച്ചാൽ അവരെല്ലാം മല ചവിട്ടുമെന്നുമാണ് സർക്കാരും പുരോഗമനവാദികളും പറയുന്നത്. അങ്ങനെയാണ് കാര്യമെങ്കിൽ പേര് വെളിപ്പെടുത്താതെയുള്ള ഈ സർവ്വേയിൽ സ്ത്രീകളുടെ നിലപാട് പ്രതിഫലിക്കേണ്ടതാണ്. ഭക്തരുടെ ശരിക്കുള്ള മനസ് ഏതെന്നു ഉറപ്പിക്കാൻ കൂടിയാണ് ഇങ്ങനെ ഒരു സർവ്വേ.

സ്ത്രീകളെ എങ്ങനെയും പ്രവേശിപ്പിക്കാൻ വേണ്ടി സർക്കാർ തീവ്ര ശ്രമമാണ് നടത്തിയത്. രഹ്ന ഫാത്തിമയെപ്പോലെയുള്ള ആക്ടിവിസ്റ്റുകളെ സന്നിധാനത്തിന് അടുത്ത് വരെ എത്തിച്ചത് ഇതിന്റെ ഭാഗമാണ്. അതിന്റെ നിജസ്ഥിതിയും വിശ്വാസികൾ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം സംഘപരിവാറും ബിജെപിയും ഭക്തരുടെ സമരത്തെ ഹൈജാക്ക് ചെയ്തു എന്ന ആരോപണം സജീവമാണ്. ഇതൊക്കെയാണ് ഈ സർവേയിലൂടെ വിലയിരുത്തപ്പെടുന്നത്.

പതിനാല് ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മറുനാടൻ സർവേ. ശബരിമല വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ വികാരം അറിയുക എന്നതാണ് ഈ സർവേയിലൂടെ മറുനാടൻ ലക്ഷ്യമിടുന്നത്. ഇതിൽ ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേയിൽ പങ്കാളികളാകാം. നിങ്ങളുട ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ.

നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റൂ. മുൻകാലങ്ങളിലെ മറുനാടൻ സർവേകളിലേതു പോലെ ശബരിമല വിഷയത്തിലും വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വായനക്കാർക്ക് സർവേയിൽ പങ്കെടുത്ത് വോട്ടു രേഖപ്പെടാത്താം. ഞായറാഴ്‌ച്ചയാണ് സർവേഫലം മറുനാടൻ പ്രസിദ്ധീകരിക്കുക.