തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ് മത്സരിക്കുമ്പോൾ ഇടതു സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫാണ് കളത്തിലുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിൽ നിന്നും എ എൻ രാധാകൃഷ്ണനും മത്സരിക്കുന്നു. എറണാകുളം നഗരത്തിൽ അടക്കം കനത്ത മഴയാണ് പെയ്യുന്നതെങ്കിലു തെരഞ്ഞെടുപ്പിന്റെ പ്രചരണ ചൂട് അണഞ്ഞിട്ടില്ല. മണ്ഡലത്തിൽ നിറഞ്ഞ് സ്ഥാനാർത്ഥികൾ വോട്ടുപിടിക്കാനുള്ള പരിശ്രമം തുടരുകയാണ്. ഇടതു മുന്നണിയുടെ പ്രചരണം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. യുഡിഎഫിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുന്നിൽ നിന്നു നയിക്കുന്നു.

ഇങ്ങനെ പ്രചരണ ചൂട് കനക്കുമ്പോൾ മുൻകാലങ്ങളിലേതു പോലെ മണ്ഡലത്തിന്റെ മൂഡ് അറിയാൻ വേണ്ടി മറുനാടൻ മലയാളി സർവേയുമായി രംഗത്തുണ്ട്. മറുനാടൻ മലയാളിയുടെ പ്രത്യേക ടീമാണ് ഇക്കുറിയും ഉപതിരഞ്ഞെടുപ്പിലെ ജനവികാരം അറിയാൻ സർവേ നടത്തിയത്. ഈ സർവേയുടെ ഫലം നാളെ മറുനാടൻ മലയാളി പുറത്തുവിടും. 100 സീറ്റുകൾ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് ഇക്കുറി കളത്തിൽ ഇറങ്ങിയത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അടിത്തറ തകരാതിരിക്കാൻ വിജയം അനിവാര്യമാണ്.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പും, ലോക്‌സഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ പാലാ തുടങ്ങിയ ഉപതെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചു. പി ടി തോമസിന് അനുകൂലമായ സഹതാര തരംഗം, മത-സാമുദായിക ഘടകങ്ങൾ, സ്ഥാനാർത്ഥിയുടെ മികവ്, സർക്കാറിന്റെ പ്രകടനം, കെ റെയിൽ, മണ്ഡല വികസനം, ട്വന്റി ട്വന്റി- ആം ആദ്മി സഖ്യത്തിന്റെ സാധ്യത തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സർവേ ടീം വോട്ടർമാരുടെ സർവേയ്ക്ക് തയ്യാറെടുത്തത്.

വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന റാൻഡം സർവേയുടെ അതേ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും സർവേക്കായി അവലംബിച്ചത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമായി. മുതിർന്ന മാധ്യമ പ്രവർത്തകൻ എം റിജുവാണ് സർവേ വിശകലനം ചെയ്തത്. മറുനാടൻ ചീഫ് റിപ്പോർട്ടർ ആർ പിയൂഷിന്റെ നേതൃത്വത്തിലുള്ള ടീം വിവരങ്ങൾ ശേഖരിച്ചു. മറുനാടൻ പ്രതിനിധികളായ അർജുൻ, എസ് വിവേകാനന്ദ്, സെൽബിൻ സണ്ണി, ജോസഫ് എബ്രഹാം എന്നിവരും സർവേ സംഘത്തിൽ ഉണ്ടായിരുന്നു.

തൃക്കാക്കര മണ്ഡലത്തിലെ സുപ്രധാന ഇടങ്ങൾ കേന്ദ്രീകരിച്ചു വീടുകൾ കയറി ഇറങ്ങിയുമായിരുന്നു സർവേ. നഗരങ്ങളിലും, ഗ്രാമങ്ങളിലും, ബസ്സ്റ്റാൻഡുകളിലും, ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലും, കോളജുകളിലും, മെട്രോ റെയിൽവെ സ്റ്റേഷനുകളിലുമൊക്കെയായി, ഒരു സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന പരിഛേദം കിട്ടത്തക്ക രീതിയിൽ ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് സ്ത്രീകളും വയോധികരും ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തവും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണ് ഇതെന്നാണ്. രാഷ്ട്രീയ കേരളം തൃക്കാക്കരയിലേക്ക് ഉറ്റുനോക്കുമ്പോൾ സർവേഫലം എന്തെന്ന് അറിയാൻ വായനക്കാർക്കും ആകാംക്ഷ ഉണ്ടാകും. നിർണാകമായ ഉപതിരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേഫലം മറുനാടൻ നാളെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.