തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ വായനക്കാരുടെ പ്രതികരണം തേടിയുള്ള മറുനാടന്റെ സർവ്വേയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ഇന്നലെ ഞങ്ങൾ വായനക്കാരുടെ അഭിപ്രായം ആരാഞ്ഞ് സർവ്വേ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇതുവരെ ഒരു ലക്ഷം പേരാണ് സർവ്വേയോട് പ്രതികരിച്ചത്. ഇന്നും നാളെയും കൂടി നിങ്ങൾക്ക് സർവ്വേയിൽ പങ്കാളിയായി അഭിപ്രായം രേഖപ്പെടുത്താം. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ നിങ്ങളുടെ തുറന്ന അഭിപ്രായം രേഖപ്പെടുത്താം. ഇത് തീർത്തും സ്വകാര്യമായി തന്നെ ഞങ്ങൾ സൂക്ഷിക്കുന്നതാണ്.

തീർത്തും സ്വകാര്യമായ ഈ സർവ്വേയിൽ നിരവധി പേരാണ് ഓരോ നിമിഷവും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും സ്ത്രീകളും മുന്നോട്ട് വന്ന് അവരുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്. നാളെ കൂടി സർവ്വേയോട് നിങ്ങൾക്ക് പ്രതികരിക്കാം. ഞായറാഴ്ച സർവ്വേ ഫലം മറുനാടൻ പ്രസിദ്ധീകരിക്കുന്നതാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുക്കും മറുനാടൻ സർവ്വേ ഫലം പുറത്ത് വിടുക. ശബരിമല യുവതി പ്രവേശനത്തിലെ ജനഹിതം എന്താണെന്ന് അളക്കുകയാണ് മറുനാടൻ ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്.

മറുനാടൻ മലയാളി സർവേയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിങ്ങൾ ആരോടൊപ്പമാണ്? നാമജപഘോഷയാത്രയുമായി രംഗത്തുള്ള സമരക്കാർക്കൊപ്പമാണോ? അതോ ആരെയും പ്രവേശിപ്പിക്കും എന്നു വാശി പിടിക്കുന്ന സർക്കാരിനൊപ്പമാണോ? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ല എന്നു പറയുന്നത് നമ്മുടെ നാടിനെ പിറകോട്ട് നടത്തുന്നതിന് തുല്യമല്ലേ? ആർത്തവം അശുദ്ധമാണെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാൻ പറ്റും?

ഇത്തരം ചർച്ചകൾ കേരളത്തിൽ നടന്നു വരവെയാണ് മറുനാടൻ ഈ വിഷയത്തിൽ വായനക്കരായ സാധാരണക്കാരുടെയും അഭിപ്രായം തേടുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ മനസറിയുകയാണ് ഞങ്ങളുടെ ലക്ഷ്യം. സർക്കാരും പുരോഗമനവാദികളും പറയുന്നതു പോലെയാണോ അതോ ഭക്തരുടെ നിലപാടാണോ ശരിയെന്നറിയുകയാണ് ലക്ഷ്യം. ഭക്തരുടെ പേരിൽ നിരവധി അക്രമണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയിരുന്നു. അതൊക്കെ ഭക്തരുടെ മുകളിൽ കെട്ടി വയ്‌ക്കേണ്ടതുണ്ടോ?

ഭക്തർ എന്ന പേരിൽ തെരുവിൽ ഉള്ളത് ആർഎസ്എസ് ഗുണ്ടകൾ മാത്രമാണ് എന്നാണ് സർക്കാർ പറയുന്നത്. ഭൂരിപക്ഷം വിശ്വാസികളും അക്രമം പേടിച്ച് മാറി നിൽക്കുകയാണ് എന്നും അവസരം ലഭിച്ചാൽ അവരെല്ലാം മല ചവിട്ടുമെന്നുമാണ് സർക്കാരും പുരോഗമനവാദികളും പറയുന്നത്. അങ്ങനെയാണ് കാര്യമെങ്കിൽ പേര് വെളിപ്പെടുത്താതെയുള്ള ഈ സർവ്വേയിൽ സ്ത്രീകളുടെ നിലപാട് പ്രതിഫലിക്കേണ്ടതാണ്. ഭക്തരുടെ ശരിക്കുള്ള മനസ് ഏതെന്നു ഉറപ്പിക്കാൻ കൂടിയാണ് ഇങ്ങനെ ഒരു സർവ്വേ.

സ്ത്രീകളെ എങ്ങനെയും പ്രവേശിപ്പിക്കാൻ വേണ്ടി സർക്കാർ തീവ്ര ശ്രമമാണ് നടത്തിയത്. രഹ്ന ഫാത്തിമയെപ്പോലെയുള്ള ആക്ടിവിസ്റ്റുകളെ സന്നിധാനത്തിന് അടുത്ത് വരെ എത്തിച്ചത് ഇതിന്റെ ഭാഗമാണ്. അതിന്റെ നിജസ്ഥിതിയും വിശ്വാസികൾ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം സംഘപരിവാറും ബിജെപിയും ഭക്തരുടെ സമരത്തെ ഹൈജാക്ക് ചെയ്തു എന്ന ആരോപണം സജീവമാണ്. ഇതൊക്കെയാണ് ഈ സർവേയിലൂടെ വിലയിരുത്തപ്പെടുന്നത്.

പതിനാല് ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മറുനാടൻ സർവേ. ശബരിമല വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ വികാരം അറിയുക എന്നതാണ് ഈ സർവേയിലൂടെ മറുനാടൻ ലക്ഷ്യമിടുന്നത്. ഇതിൽ ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്‌ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേയിൽ പങ്കാളികളാകാം. നിങ്ങളുടെ ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ.

നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്‌നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റൂ. മുൻകാലങ്ങളിലെ മറുനാടൻ സർവേകളിലേതു പോലെ ശബരിമല വിഷയത്തിലും വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

മറുനാടൻ മലയാളി സർവേയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക് ചെയ്യുക.