തിരുവനന്തപുരം: കേന്ദ്രസർക്കാൻ നടപ്പിലാക്കിയ 500ന്റെയും 1000ത്തിന്റെയും നോട്ട് പിൻവലിക്കൽ നടപടിക്കെതിരെ രാജ്യത്തെങ്ങും സമ്മിശ്രമായ പ്രതികരണമാണ് പുറത്തുവരുന്നത്. സാധാരണക്കാരായ ജനങ്ങളെ ഈ തീരുമാനം ദുരിതത്തിലാക്കിയെന്നത് ഒരു വസ്തുതയാണ്. എന്നാൽ, കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും എതിരായ ശക്തമായ നടപടിയാണ് ഇതെന്നാണ് പൊതുവിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

എന്നാൽ, വേണ്ടത്ര മുന്നൊരുക്കമില്ലാത്ത നടപടി എന്ന നിലയിൽ സാധാരണക്കാരെ ശരിക്കും ബുദ്ധിമുട്ടിക്കുന്നതാണ് ഇതെന്ന ആരോപണവും മറുവശത്തുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ രാജ്യം മുഴുവൻ ജനങ്ങൾ നോട്ടു മാറിക്കിട്ടാനുള്ള ക്യൂവിലാണ്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുമ്പോൾ കേരളത്തിന്റെ സൈബർ മനസ് അറിയാൻ മറുനാടൻ മലയാളി ശ്രമം നടത്തുകയാണ്. ഇതിനായി സർവേ സംഘടിപ്പിക്കുകയാണ് മറുനാടൻ.

സർവേയിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടുകാർക്ക് നോട്ടുമാറ്റിക്കിട്ടാൻ നിരോധനം വന്ന് പത്തുനാൾ പിന്നിടുമ്പോഴും രാജ്യമെങ്ങും വിഷമം നേരിടുന്നുണ്ടെന്നതാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ നടപടി നേരിടുന്ന പ്രധാന ആക്ഷേപം. മാത്രമല്ല, ദൈനംദിനാവശ്യങ്ങൾക്ക് പണം അക്കൗണ്ടിൽ നിന്ന് മാറിയെടുക്കാമെങ്കിലും വീടുപണിപോലെ വലിയ ആവശ്യങ്ങൾ നടത്തുന്നവർക്കും ആശുപത്രികളിലെ ആവശ്യങ്ങൾ വരുന്നവർക്കും ഓൺലൈൻ ഇടപാടുകളല്ലാതെ കറൻസി തന്നെ ഇടപാടുകൾക്കായി വേണ്ടിവരുന്ന ചെറുകിട കച്ചവടക്കാർക്കുമെല്ലാം ഇപ്പോൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

കേരളത്തിലെ പോലെയല്ലാതെ വിപുലമായി കൃഷി നടക്കുന്ന ഇതര സംസ്ഥാനങ്ങളിൽ കർഷകർക്ക് ഇക്കുറി വിളവിറക്കാൻ പോലും കഴിയാത്ത സ്ഥിതിയിൽ കറൻസി ക്ഷാമം പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ, മൊബൈൽ വാലറ്റ് ഇടപാടുകൾ നടത്തി പരിചയമുള്ളവരുടെ എണ്ണം, അല്ലെങ്കിൽ ഈ രംഗത്തെ സാക്ഷരത കുറവാണ് ഇന്ത്യയിൽ. അതിനാൽ തന്നെ കറൻസി ഇടപാടുകളിൽ കുറവുവരുത്താനുള്ള നീക്കത്തിന്റെ ആദ്യപടിയായി നോട്ടുകളുടെ എണ്ണം കുറയ്ക്കാനാണ് സർക്കാർ ശ്രമം. ഇത് കുറേക്കാലത്തേക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നതും.

എങ്കിലും ഇത്രയും പ്രശ്‌നങ്ങൾക്കപ്പുറത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാൻസർപോലെ കാർന്നുതിന്നുന്ന കള്ളനോട്ടിന്റെ വ്യാപനം ഒറ്റയടിക്ക് ഇല്ലാതാക്കിയത് മോദിയുടെ വൻ നേട്ടംതന്നെയാണ്. അതേസമയം വൻകിട കള്ളപ്പണക്കാരെയും തട്ടിപ്പുകാരെയും മുതലാളിമാരെയും പിടികൂടുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മോദി അക്കാര്യത്തിൽ കാര്യമായ ഒരു നടപടിയും കൈക്കൊള്ളാതിരിക്കുകയും ഇപ്പോൾ സാധാരണക്കാരെ ബാധിക്കുന്ന വിധത്തിൽ കറൻസി നിരോധനം കൊണ്ടുവരികയും ചെയ്തുവെന്ന ആക്ഷേപവും ശക്തമാണ്.

ഇത്തരത്തിൽ കറൻസി നിരോധനത്തിന്റെ പ്രത്യാഘാതങ്ങളും നേട്ടങ്ങളും ഒരേപോലെ രാജ്യമെങ്ങും ചർച്ചചെയ്യപ്പെടുമ്പോൾ നിങ്ങളുടെ അഭിപ്രായമെന്തെന്ന് അറിയാനാണ് മറുനാടൻ മലയാളിയുടെ ശ്രമം. മുൻകാലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേകളുടെ മാതൃകയിൽ തന്നെയാണ് നോട്ട് പിൻവലിക്കലിൽ സൈബർ ലോകത്തിന്റെ മനസ് അറിയാൻ ഞങ്ങൾ ശ്രമം നടത്തുന്നത്. അതിനായി ഓൺലൈൻ വോട്ടെടുപ്പാണ് നടത്തുന്നത്. 13 ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് മറുനാടൻ സർവേ സംഘടിപ്പിച്ചിരിക്കുന്നത്. ജിമെയൽ ഓപ്പൺ ചെയ്ത ശേഷം തീരുമാനത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ടിക് ഇട്ട് രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുന്ന വിധത്തിലാണ് വോട്ടിങ് രീതി ക്രമീകരിച്ചിരിക്കുന്നത്.

നോട്ട് പിൻവലിക്കൽ നടപടിയെ നിങ്ങൾ അനുകൂലിക്കുന്നുവോ? എന്നതാണ് സർവേയിലെ ആദ്യത്തെ ചോദ്യം. ഇതിന് മൂന്ന് ഓപ്ഷൻസാണ് നൽകിയിരിക്കുന്നത്. അനുകൂലിക്കുന്നു, പ്രതികൂലിക്കുന്നു, അഭിപ്രായമില്ല എന്നിങ്ങനെയാണ് ഒപ്ഷനുകൾ. ഇതിൽ ഒരു അഭിപ്രായത്തോട് ക്ലിക് ചെയ്ത് നിങ്ങൾക്ക് യോജിക്കാം. നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചില സംശയങ്ങളും സന്ദേഹങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ചോദ്യങ്ങളുമാണ് മറുനാടൻ സർവേക്കായി തയ്യാറാക്കിയിരിക്കുന്നത്.

നോട്ട് നിരോധനത്തിന് നാല് മണിക്കൂർ മുമ്പ് ഏർപ്പെടുത്തിയ ഈ നീക്കം ശരിയാണോ, തീരുമാനം അംബാനിയെ പോലുള്ളവരെ സഹായിക്കാനാണോ? സ്വന്തം പണം കൈപ്പറ്റാൻ ദിവസങ്ങളോളം ക്യൂ നിൽക്കേണ്ട അവസ്ഥ നല്ലതാണോ? തുടങ്ങിയവ ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.....

സർവേയിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്‌നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.