തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ, സർക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനം. ദുബായ് സന്ദർശന വേളയിൽ മുഖ്യമന്ത്രി ബാഗ് മറന്നത് മുതൽ സ്വപ്‌ന സുരേഷിന്റെ നിയമനം വരെ പലതലങ്ങളിലേക്ക് ചർച്ച നീങ്ങി. സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓർമയുണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയാണ് സ്വപ്നയെ നിയമിച്ചത്. പി.എസ്.സി. ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപ ശമ്പളം നൽകിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റിൽ ജേക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. പി.ഡബ്ലയു.സി. ഡയറക്ടറായിരുന്നു ബാലകുമാർ. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ മാറ്റിയിരുന്നു. വീണയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിയാണ് ഇക്കാര്യം പറയുന്നതെന്നും കുഴൽനാടൻ പറഞ്ഞു.

എന്ത് മറയ്ക്കാനാണ് ഈ പരാമർശം പിൻവലിച്ചതെന്നും മൂവാറ്റുപുഴ എഎൽഎ ചോദിച്ചു. മെന്ററെ പോലെയാണെന്ന് മകൾ പറഞ്ഞ കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനോ തനിക്ക് നേരിട്ടോ ഒരു ബന്ധവുമില്ലെന്നാണ് ആദ്യം പ്രതികരിച്ചത്. ശിവശങ്കറെ വിളിച്ചുവെന്ന് തെളിഞ്ഞപ്പോൾ വിവാദവനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വപ്നയെ നിയമിച്ച മുഖ്യമന്ത്രി സ്വപ്നയെ സംരക്ഷിക്കാൻ തയ്യാറായി. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ എന്താണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നുവെന്നും കുഴൽനാടൻ ഓർമ്മിപ്പിച്ചു.

ബാഗ് മറന്നു വയ്ക്കുന്നത് സ്വാഭാവികമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി യുഎഇയിൽ ആയിരിക്കുമ്പോൾ ബാഗ് മറന്നെങ്കിൽ അതുകൊടുത്തയക്കാൻ സംസ്ഥാന സർക്കാരിന് ത്രാണിയില്ലേയെന്നും എന്തിനാണ് നയതന്ത്രചാനൽ ഉപയോഗിച്ചതെന്നും കുഴൽനാടൻ പറഞ്ഞു. ക്ലിഫ് ഹൗസിൽ സ്വപ്ന നിത്യ സന്ദർശകയാണെന്ന കാര്യം മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഒരു സിപിഎം നേതാവിനോ എംഎൽഎയ്ക്കുമോ ഇല്ലാത്ത പ്രിവിലേജ് സ്വപ്നയ്ക്ക് നൽകിയിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കോൺസുലേറ്റ് സഹായത്തോടെ ബാഗ് കൊടുത്തുവിട്ടത് ശരിയാണെന്നു എം.ശിവശങ്കർ ഐഎഎസ് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. കുറച്ചു മണിക്കൂർ കൊണ്ട് വിദേശത്ത് എത്തിക്കാൻ കഴിയുന്ന ബാഗ് കൊടുത്തുവിടാൻ എന്തിനാണ് സ്വപ്നയുടേയും കോൺസൽ ജനറലിന്റെയും സഹായം ആവശ്യപ്പെടുന്നത്?

പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വർണക്കടത്തു കേസ് സഭയിൽ ചർച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.