തിരുവനന്തപുരം: തൃശൂർ മേയർ മുതൽ ഇപ്പോൾ സുരേഷ് ഗോപി എംപി വരെ പൊലീസ് സല്യൂട്ട് വിവാദങ്ങൾ തുടരുകയാണ്. പൊലീസ് മാന്വലിന്റെ സാങ്കേതികത്വം അവിടെ നിൽക്കട്ടെ. സല്യൂട്ട് ഒരുവ്യക്തിയെ ആദരിക്കുന്നതിന് വേണ്ടിയാണെങ്കിലും, അത് പലപ്പോഴും യാന്ത്രികമാവാം. ഡ്യൂട്ടിയുടെ ഭാഗം. താൻ മന്ത്രി ആയിരുന്ന കാലത്തെ ചില സല്യൂട്ട് അനുഭവങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുകയാണ് മാത്യു.ടി.തോമസ് എംഎൽഎ.

ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്! അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനൊന്നുമില്ലെന്നും കുറിക്കുന്നു മാത്യു.ടി.തോമസ്.

കുറിപ്പ് ഇങ്ങനെ:

സല്യൂട്ട്: ആ ദിവസത്തിനു ശേഷം

2006 ലെ ഒരു മന്ത്രിസഭായോഗദിനം ഇന്നും ഓർമയിൽ. വി എസ്സ് മുഖ്യമന്ത്രി; എന്റെ വകുപ്പ് 'ഗതാഗതം, അച്ചടി, സ്റ്റേഷനറി'.
മന്ത്രിസഭായോഗത്തിനായി സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കാറിൽ വന്നിറങ്ങി. മുന്നിൽ 3 മന്ത്രിമാർ കയറിപോവുന്നത് കാണാം. (പേരുകൾ പറയുന്നില്ല)

ഓരോരുത്തരെയും വാതിൽക്കൽ നിൽക്കുന്ന കാക്കിധാരികൾ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്!
ഒരാൾ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതിൽ ഒറ്റയടി! മറ്റെയാൾ നിവർന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും...
ആസ്വദിച്ചു പോയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല.

മുന്നിൽ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയർ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി.

ഒരു മിനിറ്റിനുള്ളിൽ 4 തവണ.. ഹോ!

വാതിൽ കടന്നു അകത്തേക്ക് കാൽ വച്ചപ്പോഴാണ് ഞാൻ കേട്ടത്.... ആ പാവങ്ങൾ തമ്മിൽ പറയുന്നു.

'ഈ ....മാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു'

കറക്ട്...!

ഞാൻ 2 ചുവടു പിന്നിലേക്ക് നടന്നു.

സൗമ്യമായി പറഞ്ഞു- 'അടുത്ത തവണ മുതൽ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊള്ളാം. ആ വാക്ക് ഞാൻ പാലിച്ചു- പിന്നീട് മന്ത്രിയായപ്പോഴും. (മന്ത്രിസഭായോഗങ്ങൾക്കു പോവുമ്പോൾ) അവർ എന്നെ ഒരു സത്യം പഠിപ്പിച്ചു. ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്!അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനൊന്നുമില്ലെന്നും...