ഇടുക്കി: പ്രതീക്ഷകളെല്ലാം ആസ്ഥാനത്തായപ്പോൾ സോമൻ അഭയം കണ്ടെത്തിയത് മദ്യപാനത്തിൽ. നഷ്ടബോധത്തെത്തുടർന്നുള്ള മനോവിഷമം വഴിതുറന്നത് രോഗശയ്യയിലേയ്ക്കും. രണ്ടുവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോഴും രക്ഷിച്ചെടുത്ത ജീവൻ തട്ടിയെടുത്തത് ശ്വാസകോശ രോഗം. ബാദ്ധ്യതകൾ പെരുകിയപ്പോൾ പിടിച്ചുനിൽക്കാനാവാതെ കൃഷ്ണൻകുട്ടി നാടുവിട്ടിട്ട്് മൂന്നുവർഷം. മതികെട്ടാൻ കുടിയിറക്ക് തങ്ങൾക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരിതമെന്ന് ഉറ്റവർ.

വലിയ പ്രതീക്ഷകളുമായിട്ടാണ് രാജക്കാട് എൻ ആർ സിറ്റി മാങ്കുഴിക്കൽ കൃഷ്ണൻകുട്ടിയും സേനാപതി തൊട്ടിക്കാനം പുൽപ്പറമ്പിൽ സോമനും മതികെട്ടാനിൽ ഏലത്തോട്ടം വാങ്ങുന്നത്. ഇതിനായി താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റും കടംവാങ്ങിയുമൊക്കെയാണ് ഇരുവരും പണം സ്വരൂപിച്ചത്. കനകപ്പുഴയിൽ ഉണ്ടായിരുന്ന ഒരേക്കർ സ്ഥലവും ടൗണിലുണ്ടായിരുന്ന 15 സെന്റ് സ്ഥലവും വിറ്റുകിട്ടിയ തുകയും കൈയിലുണ്ടായിരുന്നതെല്ലാം നുള്ളിപ്പെറുക്കിയുമാണ് തോട്ടം വാങ്ങുന്നതിനായി കൃഷ്ണൻകുട്ടി പണം കണ്ടെത്തിയത്.വീട് നഷ്ടപ്പെട്ടപ്പോൾ കൂട്ടികളെ സ്വന്തം വീട്ടിലാക്കി,കൃഷ്ണൻകുട്ടിയും ഭാര്യ അമ്മിണിയും ഷെഡ് കെട്ടി മതികെട്ടാനിലെ തോട്ടത്തിൽ താമസമാക്കി.

തോട്ടം പണയപ്പെടുത്തി കൃഷിക്കായി ബാങ്കിൽ നിന്നും വായപയും എടുത്തു.ഇതിനടിയിൽ രണ്ട് പെൺകുട്ടികളുടെ വിവാഹവും നടത്തി.ഇതോടെ കുടുംബം നടുത്തെരുവിലായ അവസ്ഥ.ജീവിതം തിരികെ പിടിക്കുന്നതിനായി കൃഷ്ണൻകുട്ടി പിന്നീട് പെടാപ്പാടുപെടുകയായിരുന്നു. ഐ എസ് വിൽപ്പനയും മീൻ വിൽപ്പനയുമെല്ലാം നടത്തി. വീടിന്റെ വാടകയും ജീവിതത്തിച്ചിലവുകളുമെല്ലാം മാസം നല്ലൊരുതുക ആവശ്യമായിരുന്നു. കൂടുതൽ സമയവും തൊഴിലില്ലാത്ത അവസ്ഥയായിരുന്നു പിന്നീടുണ്ടായത്.60 പിന്നിട്ടതിനാൽ അധികം ആയാസമുള്ള ജോലികൾക്ക് പോകുന്നകുന്നതിനുള്ള ആരോഗ്യവസ്ഥിയും കൃഷ്ണൻകുട്ടിക്കില്ലായിരുന്നു.ഭാര്യ അമ്മിണി കൂലിവേലയ്ക്കും മറ്റും പോയിക്കിട്ടിരിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പിന്നീട് കുടുംബം കഴിഞ്ഞത്.

ഈ സാഹചര്യത്തിലാണ് മൂന്നുവർഷം മുമ്പ് കൃഷ്ണൻകുട്ടിയെ താമസസ്ഥലത്തുനിന്നും കാണാതാവുന്നത്.ബന്ധുക്കൾ രാജക്കാട് പൊലീസ് പരാതി നൽകിയെങ്കിലും ഇയാളെക്കുറിച്ച് ഇനിയും കൃത്യമായ വിവരമൊന്നും പുറത്തുവന്നിട്ടില്ല.രാജക്കാട് സ്റ്റേഷൻ പരിധിയിയിലെ അരിവിളംചാലിലാണ് ഇളയ മകളെ വിവാഹം കഴിച്ചിട്ടുള്ള സനൽ താമസിക്കുന്നത്.ഒരു വർഷം മുമ്പ് തിരുവനന്തപുരത്ത് കണ്ടെത്തിയ മൃതദ്ദേഹം കൃഷ്ണൻകുട്ടിയട്ടിയുടെതാണോ എന്നറിയാൻ രാജക്കാട് പൊലീസ് വിളിപ്പിച്ചിരുന്നെന്നും അല്ലെന്ന് പറഞ്ഞപ്പോൾ അന്വേഷണം തുടരുമെന്നും പറഞ്ഞ് പൊലീസ് തിരച്ചയച്ചുവെന്നും സനൽ മറുനാടനോട് വ്യക്തമാക്കി.

സോമൻ 5 ഏക്കർ ഏലത്തോട്ടമാണ് വാങ്ങിയത്.താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റുകിട്ടയ പണം ഇതിനായി വിനയോഗിച്ചു.ഇതിൽ രണ്ടര ഏക്കളോളം കടബാദ്ധ്യത മൂലം വിൽക്കേണ്ടിവന്നു.നാലര വർഷത്തോളം തോട്ടത്തിൽ പണിയെടുത്തെങ്കിലും കടബാദ്ധ്യത പിന്നെയും ബാക്കിയായി.സ്വന്തം വീട്ടിൽ നിന്നും വീതം കിട്ടിയ 50 സെന്റ് സ്ഥലമായിരുന്നു ആകെയുള്ള നീക്കിയിരുപ്പ്.കട ബാദ്ധ്യത തീർക്കുന്നതിനും കുടുബകാര്യങ്ങൾക്കും മറ്റുമായി സോമന് ഇതും വിൽക്കേണ്ടിവന്നു.പ്രതീക്ഷയെല്ലാം തകർത്ത് 2002-ൽ കുടിയറക്കപ്പെട്ടതോടെ സ്വന്തമായി കയറിക്കിടക്കാൻ ഇടമില്ലാതായി.കടുംബം പോറ്റാൻ കൂപ്പണിക്കിറങ്ങിയെങ്കിലും കിട്ടുന്നത് ഒന്നിനും തികയാത്ത അവസ്ഥ.ഇതിനും പുറമെ എല്ലാം നഷ്ടപ്പെട്ടതിന്റെ മനോവിഷമവും.പതിയെ സോമൻ മദ്യത്തിനടിമയായി.

ഏതാനും വർഷം മുമ്പ് വിഷം കഴിച്ച് ആത്മഹത്യചെയ്യുന്നതിനുള്ള നീക്കം സുഹൃത്ത് വിഫലമാക്കുകയായിരുന്നു.ഇതിനടയിൽ ശ്വാസംമുട്ടും കൂടി.ആശുപത്രിയിലെത്തിച്ച് ചികത്സ നൽകിയെങ്കിലും സ്ഥിരമായി ഓക്സിജൻ നൽകേണ്ട സ്ഥിതിയിലേയ്ക്ക് രോഗം മൂർച്ഛിച്ചു.വീട്ടിൽ ഓക്സിജൻ ട്യൂബും ഘടിപ്പിച്ചുകിടന്നപ്പോഴും ഇയാൾ ആത്മഹത്യയ്ക്കുശ്രമിച്ചിരുന്നു.ഒരു ദിവസം രാവിലെ ഭാര്യ ഓമന തൊഴിലുറപ്പ് ജോലിക്കുപോയിരുന്ന സമയത്ത് മുണ്ട് പിരിച്ച് ,കുടുക്കുണ്ടാക്കിയാണ് സോമൻ തൂങ്ങി മരിക്കുന്നതിന് ശ്രമം നടത്തിയത്.

പണിക്കുപോയിരുന്ന താൻ തിരിച്ചെത്തുമ്പോൾ ഭർത്താവ് മുറിയിലെ കഴുക്കോലിൽ കുരുക്കുകെട്ടുന്നതിനുള്ള ശ്രമത്തിലായിരുന്നെന്നും രോഗം മൂലം നിങ്ങൾ കഷ്ടപ്പെടുകയാണെന്നും അത് കണ്ടുനിൽക്കാനാവുന്നില്ലന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞ് അന്ന സോമൻ സങ്കടപ്പെട്ടിരുന്നെന്നും ഇതെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയാറുണ്ടെന്നും ഓമന പറഞ്ഞു.

8 മാസത്തോളം ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചാണ് സോമൻ വീട്ടിൽ കഴിഞ്ഞിരുന്നത്.ഇക്കാലത്ത് ഓക്സിജന് മാത്രമായി ഒരുദിവസം 1500 രൂപ മുടക്കായി എന്നും ഇതിന് പുറമെ മരുന്നിനും പണം ചെലവിട്ടിരുന്നെന്നും ഇത് സാമ്പത്തീക പ്രതിസന്ധി വർദ്ധിപ്പിച്ചുവെന്നും ഇവർ വ്യക്തമാക്കി.
2019- ഫെബ്രുവരി 10-നാണ് സോമൻ മരണപ്പെടുന്നത്.വീട് നഷ്ടപ്പെട്ടതോടെ സഹോദരൻ 5 സെന്റ് സ്ഥലം വീടുപണിയുന്നതിനായി സോമന് നിൽകിയിരുന്നു.ഇവിടെ ചെറിയ ഷെഡ് തല്ലിക്കൂട്ടിയായിരുന്നു വർഷങ്ങളോളം കുടുംബം താമസിച്ചിരുന്നത്.

ഇത് താമസയോഗ്യമല്ലാതായതോടെ ഓമനയും മകനും ഇപ്പോൾ സോമന്റെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്.കുലിപ്പണിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് തോട്ടമുടമകളായിരുന്ന ഇവരുടെ ഇപ്പോഴത്തെ ജീവിതം.ഒരു തവണകൂടി വിളവെടുത്താൽ പരിഹരിക്കാവുന്ന സാമ്പത്തീക പ്രതിസന്ധിയായിരുന്നു തങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് സോമന്റെയും കൃഷ്ണൻകുട്ടിയുടെയും ബന്ധുക്കൾ വ്യക്തമാക്കുന്നത്.കുടിയിറക്കുമ്പോൾ ഏലത്തിന് കിലോയ്ക്ക് 1000 രൂപയോളം വിലയുണ്ടായിരുന്നെന്നും വിളവെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാിരുന്നു കുടിയിറക്കെന്നും ഇവർ വ്യക്തമാക്കി.

ഇപ്പോഴും ജീവിതം വലിയ പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്.കുടിയിറക്കാണ്് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം.അർഹതപ്പെട്ട നഷ്ടപരിഹാരമോ പകരം ഭൂമിയോ നൽകുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്.സർക്കാർ നൽകിയ പട്ടയഭൂമിയിൽ നിന്നാണ് ഒരു നോട്ടീസുപോലും നൽകാതെ ഞങ്ങളെ ഇറക്കിവിട്ടത്.ഇത് അന്യായമാണ്.കോടതികൾ കയറിയിറങ്ങാൻ പണമില്ലാതിരുന്നതാണ് ഈ വഴിക്കുള്ള നീക്കത്തിന് തടസ്സമായത്.ഇത് സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം.ഈ ദുരിതജീവിതം അവസാനിപ്പിക്കാൻ ഞങ്ങളെ സഹായിക്കണം.ഇരുവരുടെയും ഉറ്റവർ ആവശ്യപ്പെട്ടു.