ഇടുക്കി: എല്ലാം നഷ്ടപ്പെട്ടുനിൽക്കുന്ന സമയം. അടുത്തുകൃഷി ഭുമിയുണ്ടായിരുന്ന നെടുംങ്കണ്ടംകാരനായ ഒരാളുണ്ടായിരുന്നു. ഒരുദിവസം കാണാനെത്തിയപ്പോൾ വിഷവും അരലിറ്റർ മദ്യവും ഇയാൾ കൈയിൽക്കരുതിയിരുന്നു. സങ്കടം സഹിക്കാനാവുന്നില്ലന്നും തുല്യദുഃഖിതരായതിനാൽ ഒരുമിച്ച് വിഷം കഴിച്ചുമരിക്കുന്നതിനു ലക്ഷ്യമിട്ടാണ് എത്തിയതെന്നും പറഞ്ഞ് ഇയാൾ കരിച്ചിൽ തുടങ്ങി. ഇതുകേട്ടപാടെ മദ്യവും വിഷവും വാങ്ങി വച്ച്, മരിക്കുന്നതല്ല പ്രതികാരമെന്നും ഉറ്റവരുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ കഴിയാവുന്നതെല്ലാം ചെയ്ത ശേഷം വേണമെങ്കിൽ മരിക്കാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് തിരിച്ചയച്ചു.

പിന്നീട് അയാൾ നല്ലകർഷകനായി.ആ സമയത്ത് കാണാൻ വന്ന സുഹൃത്തുക്കളിൽ ഏതാനും പേർകൂടി ആത്മഹത്യ ചെയ്യുകയല്ലാതെ മുന്നിൽ മറ്റ് വഴികളില്ലന്നുവെളിപ്പെടുത്തിയിരുന്നു. പലതും പറഞ്ഞ് അവരെയും ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നു. അന്നത്തെ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു പെടപെടപ്പാണ്. മതികെട്ടാനിലെ കുടിയറക്കിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ആരാഞ്ഞപ്പോൾ 80- പിന്നിട്ട ഇടുക്കി സേനാപതി ചെറിയകണ്ടത്തിൽ കൃഷ്ണൻ നായരുടെ വാക്കുകൾ ഇങ്ങനെയാണ്.

കുടിയിറക്കുമൂലം ദുരിതം നേരിട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്നയാളാണ് നാട്ടുകാർ പിള്ളേച്ചനെന്നു വിളിക്കുന്ന കൃഷ്ണൻ നായർ. കുടിയറക്കിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് കൃഷ്ണൻ നായരുടെ വിവരണം ഇങ്ങിനെ: അന്ന് കുടിയിറക്കപ്പെട്ട കർഷകരിൽ പലരും ആത്മഹത്യചെയ്യണമെന്ന ചിന്താഗതിക്കാരായിരുന്നു.കഴിയാവുന്നിടത്തോളം പേരെ ഇതിൽ നിന്ന് പലതും പറഞ്ഞ് പിൻതിരിപ്പിച്ചു. അടുത്തുപരിചയമില്ലാതിരുന്ന മൂന്നുപേർ ജീവനൊടുക്കിയതായും സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞു.

കുടിയിറക്കിൽ 12 ഏക്കറോളം ഏലത്തോട്ടവും ഇതിലെ താമസ്ഥലവും ഏലയ്ക്ക ഉണങ്ങാൻ നിർമ്മിച്ചിരുന്ന സ്റ്റോറും നഷ്ടമായി.തോട്ടവച്ചാണ് അവർ എല്ലാം തകർത്തത്.ഉടുതുണിയല്ലാതെ മറ്റൊന്നും കയ്യിലില്ലായിരുന്നു. പിന്നീട് സേനാപതിയിൽ ഒരു വീട് വാടകയ്ക്ക് തരപ്പെടുത്തി.4 വർഷത്തോളം ഇവിടെ താമസിച്ചിരുന്നു. പിന്നീട് വാടകകൊടുക്കാൻ നിവൃത്തിയില്ലാതായതോടെ ഇവിടെ നിന്നും ഇറങ്ങി. പിന്നീട് വർഷങ്ങളോളം നാട്ടിലെ സ്‌കൂൾ ഹെഡ്‌മാറ്ററുടെ വീട്ടിലെ വിറകുപുരയിലായി താമസം.തോട്ടത്തിലെ കൂലിപ്പണിയായിരുന്നു ഇക്കാലത്തുള്ള ഉപജവനമാർഗ്ഗം.ഭാര്യയും മക്കളുമെല്ലാം പണിക്കിറങ്ങി.

ഇതോടെ മക്കളുടെ വിദ്യാഭ്യാസം മുടങ്ങി.ഇടയ്ക്ക് വസ്തുക്കച്ചവടത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചു.അതിൽ ശോഭിക്കാതെ വന്നതോടെ വീണ്ടും കൂലിപ്പണിയിലേയ്ക്കിറങ്ങി.ഇക്കാലത്ത് മൂത്ത മകൻ രോഗബാധിതനായി മരിച്ചു. 2012 മുതൽ ലോട്ടറി കച്ചവടത്തിനിറങ്ങി.എന്തുകൊണ്ടോ ഭാഗ്യം തുണച്ചു.അടുപ്പിച്ച് കുറച്ചുപ്രൈസുകൾ ഞാൻ വിറ്റ ലോട്ടറികൾക്ക് ലഭിച്ചു.പിന്നീടാണ് 15 സെന്റ് സ്ഥലം വാങ്ങി ഇപ്പോൾ താമസിക്കുന്ന വീടുവയ്ക്കുന്നത്.ആത്മഹത്യചെയ്തില്ല എന്നുമാത്രമെയുള്ളു.ബാക്കിയെല്ലാം സഹിച്ചു.

പിള്ളേരുടെ കാര്യം ഓർക്കുമ്പോൾ ആത്മഹത്യചെയ്യാൻ മനസ്സനുവദിച്ചില്ല.ആതുമാത്രമല്ല ആത്മഹത്യചെയ്യാൻ ഉറപ്പിച്ചുനടന്നവരെ അതിൽ നിന്ന് പിൻതിരിപ്പിക്കാനുള്ള ഇടപെടലും ഈവഴിക്കുള്ള ചിന്താഗതിയെ മനസ്സിൽ നിന്നും പറിച്ചെറിയാൻ കാരണമായി. യഥാർത്ഥത്തിൽ മേക്കാട്ടുനിരപ്പ് എന്ന പേരിലാണ് കൃഷിഭൂമികൾ ഉണ്ടായിരുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്.കുടിയറക്കിന് ശേഷമാണ് ഈ പ്രദേശം മതികെട്ടാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഒരേക്കറും രണ്ടേക്കറും 100 ഏക്കറുമെല്ലാം മുള്ള കർഷകരുണ്ടായിരുന്നു.

പട്ടയവും ആധാരവുമുൾപ്പെടെ എല്ലാരേഖകളും ഉണ്ടായിരുന്ന 178 പേരുടെ ഭൂമിയാണ് സർക്കാർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഭൂമി തിരികെ വീട്ടുതരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.ഇതിനടയിൽ നിയമനടപടിയുമായി മുന്നിട്ടിറങ്ങിയ കർഷകർക്ക് പിൻതുണ പ്രഖ്യാപിച്ച,് അവർക്കൊപ്പം നിന്നു. ഇതുവരെ ആശാവഹമായ ഒരു പുരോഗതിയും ഇക്കാര്യത്തിലുണ്ടായിട്ടില്ല.

നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടണമെന്നാണ് കർഷകരുടെ ആവശ്യം. ഇപ്പോൾ ഈ ഭൂമി സർക്കാർ വെറുതെ ഇട്ടിരിക്കുകയാണ്്. ഇത് കൃഷിക്കായി വിട്ടുകൊടുക്കാനെങ്കിലും സർക്കാർ മനസ്സുകാണിക്കണം. ഇതൊടൊപ്പം ആദ്യ കൃഷിക്കായി വായ്പ സംവിധാനവും ലഭ്യമാക്കണം. ഇതുകൊണ്ട് സർക്കാരിന് നേട്ടമെ ഉണ്ടാവു.കൃഷ്ണൻ നായർ വിശദമാക്കി.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ എല്ലാപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു കടുത്ത ഇടതുപക്ഷ വിശ്വാസികളായ കർഷകരിൽ ഒരുവിഭാഗത്തിന്റെ വിശ്വാസം.ഈ പ്രതീക്ഷയിൽക്കഴിഞ്ഞിരുന്ന രാംദാസിന്റെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചു.വിവരാണാതീതമായിരുന്നു പിന്നീട് കുടുംബം നേരിട്ട വെല്ലുവിളികൾ. അതെക്കുറിച്ച് നാളെ..
(തുടരും)