ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹൈറേഞ്ചിൽ കുരിശുമലകൾ വളരെ കുറവായിരുന്നു. ദുഃഖവെള്ളിയാഴ്ച ദിവസം പല ഇടവകകൾ ഒന്നു ചേർന്നാണ് ഏതെങ്കിലും കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തിയിരുന്നത്. ഇത്തവണ നാട്ടിലെത്തിയപ്പോൾ വീടിനു സമീപത്തെ റോഡിലൂടെ കുരിശിന്റെ വഴി കടന്നു പോകുന്നു. അത്ഭുതപ്പെട്ടുപോയി. കല്ലുമ്മേക്കല്ല് കുരിശുമലയിലേക്കാണത്രെ അത്. ഒരു കല്ലിന്നു മീതേ വലിയൊരു പാറക്കല്ല് ഇരിക്കുന്ന അപൂർവ്വ പ്രകൃതിപ്രതിഭാസമാണ് കല്ലുമ്മേക്കല്ല്. അതെന്നാണ് കുരിശുമലയായി മാറിയതെന്നറിയില്ല. ഇപ്പോൾ ഹൈറേഞ്ചിലെ ചെറു കുന്നുകൾപോലും കുരിശുമലകളാണ്. പുതുതായി പൊന്തിവരുന്ന പള്ളികളൊക്കെ കുരിശുമലകളും സ്ഥാപിക്കും. എന്നിട്ട് മൽസരമാണ്. എഴുകുംവയലിൽ സമീപകാലത്തുണ്ടായ കുരിശുപള്ളി കർത്താവിന്റെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ചാണ് ഒന്നാമതെത്തിയത്. അതുപോലെയാണ് കാര്യങ്ങൾ. മതികെട്ടാനിൽ പണ്ട് കുടിയിറക്കു നടന്നില്ലായിരുന്നെങ്കിൽ അവിടയും ഇപ്പോൾ ഏതെങ്കിലും ഇടവകയുടെ കുരിശുമലയാകുമായിരുന്നു. കർത്താവിനെ കുരിശിലേറ്റാതെ വല്ല കടലിലും ​എറിഞ്ഞാണ് കൊന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?