ന്ത്യയിൽ വിപണിയിൽ ചുവടുറപ്പിക്കുന്നതിനുള്ള മക്‌ഡൊണാൾഡ്‌സിന്റെ ശ്രമങ്ങൾ കൂടുതൽ നിയമക്കുരുക്കുകളിലേക്ക്. കൊണാട്ട്‌പ്ലേസിലെ റെസ്റ്റോറന്റുകളും മക്‌ഡൊണാൾഡ്‌സും പ്രാദേശിക കരാർ ഉടമകളായ വിക്രം ബക്ഷിയുമായുള്ള തർക്കമാണ് മക്‌ഡൊണാൾഡ്‌സിന്റെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന മട്ടിലേക്ക് വളർന്നത്. തർക്കം മുറുകിയതോടെ, ഡൽഹിയിലെ 55 റെസ്‌റ്റോറന്റുകളിൽ 43 എണ്ണം അടച്ചുപൂട്ടാൻ കൊണാട്ട്‌പ്ലേസ് റെസ്റ്റോറന്റ്‌സ് (സി.പി.ആർ.എൽ.) ബോർഡ് തീരുമാനിച്ചു.

സി.പി.ആർ.എല്ലിന്റെ മുൻ മാനേജിങ് ഡയറക്ടർകൂടിയായ വിക്രം ബക്ഷിയാണ് മക്‌ഡൊണാൾഡ്‌സ് റെസ്‌റ്റോറന്റുകൾ പൂട്ടുന്ന കാര്യം പ്രഖ്യാപിച്ചത്. സി.പി.ആർ.എൽ. ഡൽഹിയിൽ 168 റെസ്റ്റോറന്റുകളാണ് നടത്തുന്നത്. ബക്ഷിയും ഭാര്യയും ഇപ്പോഴും സിപിആർഎൽ ബോർഡിലുണ്ട്. മക്‌ഡൊണാൾഡ്‌സുമായുള്ള ഇവരുടെ തർക്കമാണ് റെസ്‌റ്റോറന്റുകൾ പൂട്ടുന്നതിലേക്ക് നയിച്ചത്. മക്‌ഡൊണാൾഡും വിക്രം ബക്ഷിയും സംയുക്ത സംരഭമായാണ് റെസ്റ്റോറന്റുകൾ തുടങ്ങിയിരുന്നത്.

റെസ്‌റ്റോറന്റുകൾ പൂട്ടാനുള്ള കാരണമൊന്നും വിക്രം ബക്ഷി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ബക്ഷിയും മക്‌ഡൊണാൾഡുമായി തർക്കം നിലനിൽക്കുന്നതിനാൽ, റെസ്റ്റോറന്റുകളുടെ ഹെൽത്ത് ലൈസൻസ് പുതുക്കിക്കിട്ടിയിട്ടില്ലെന്ന് സൂചനയുണ്ട്. ഏതായാലും 43 റെസ്റ്റോറന്റുകൾ പൂട്ടുന്നതോടെ, 1700 പേർ തൊഴിൽരഹിതരാകുമെന്നാണ് കണക്കാക്കുന്നത്. ബുധനാഴ്ച സ്‌കൈപ്പിലൂടെ നടത്തിയ ബോർഡ് മീറ്റിങ്ങിലാണ് റെസ്‌റ്റോറന്റുകൾ പൂട്ടാൻ തീരുമാനിച്ചത്.

സിപിആർഎൽ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിക്രം ബക്ഷി 2013 ഓഗസ്റ്റിലാണ് പുറത്താക്കപ്പെടുന്നത്. മക്‌ഡൊണാൾഡ്‌സുമായുള്ള തർക്കത്തോടെയാണ് അദ്ദേഹം വിവാദത്തിൽപ്പെടുന്നത്. മക്‌ഡൊണാൾഡും ബക്ഷിയുമായുള്ള തർക്കം കമ്പനി ലോ ബോർഡിന്റെ പരിഗണനയിലാണുള്ളത്. ലോ ബോർഡ് ഇതേവരെ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബക്ഷിയ്‌ക്കെതിരെ ലണ്ടനിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ആർബിട്രേഷനിൽ മക്‌ഡൊണാൾഡും പരാതി നൽകിയിട്ടുണ്ട്..