ലയാളത്തിൽ നിന്നും തമിഴിൽ നിന്നും മീടു വെളിപ്പെടുത്തലുകൾ നടന്നുകൊണ്ടിരിക്കെ കന്നഡ സിനിമാ ലോകത്തുനിന്നും വെളിപ്പെടുത്തലുമായി ഒരു നടി എത്തിയിരിക്കുകയാണ്. കന്നഡ നടി സംഗീത ഭട്ട് ആണ് തനിക്ക് പതിനഞ്ചാം വയസ് മുതൽ സിനിമാ മേഖലയിൽ നിന്നും പീഡനങ്ങൾ ഏല്‌ക്കേണ്ടി വന്നിട്ടുള്ളതായി തുറന്ന് പറഞ്ഞത്.

പതിനഞ്ചാം വയസ്സിൽ സിനിമാ മേഖലയിൽ നിന്നുമുള്ള ചിലരുടെ പീഡനങ്ങൾ തനിക്ക് ഏൽക്കേണ്ടി വന്നെന്നും ആ അനുഭവങ്ങൾ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും പറഞ്ഞ് നടി സംഗീത ഭട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.10 വർഷത്തെ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചതും ഈ ദുരനുഭവങ്ങൾ കൊണ്ടാണെന്നും സംഗീത തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

'2008 ൽ കാസ്റ്റിങ് ഡയറക്ടറാണ് തന്നെ ലൈംഗികമായി ആദ്യം കൈയേറ്റം ചെയ്തത്. ആ കാലം മോശപ്പെട്ട ഓർമ്മകളുടേതാണ്. കാസ്റ്റിങ് ഡയറക്ടർ, പ്രശസ്തരായ ഡയറക്ടർമാർ, നടന്മാർ, കോമഡി താരങ്ങൾ, ഹെയർ ഡ്രസ്സേഴ്സ് തുടങ്ങിയവർ തുടർച്ചയായി പലവട്ടം തന്റെ സ്വകാര്യത ലംഘിക്കുകയും സിനിമാ മേഖലയിൽ തന്നെ താറടിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്. പലരും തന്റെ കഥ പുറത്തുപറയരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇത് തുറന്നുപറയാനുള്ള സമയമാണ്' സംഗിത പറഞ്ഞു.

താനനുഭവിക്കുന്ന വേദനയും മനഃസംഘർഷവും ആരുമറിയാതെ പോകരുത് എന്നതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. അനന്തരഫലം മുൻകൂട്ടി കണ്ടുതന്നെയാണ് ഇതെഴുതുന്നത്. ആ സംഭവങ്ങൾ തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഇപ്പോഴും അതിന് ചികിത്സയിലാണെന്നും നടി കുറിപ്പിൽ പറയുന്നു. എന്നാൽ തനിക്കെതിരെ അക്രമം കാട്ടിയവരുടെ പേരുകൾ നടി വെളിപ്പെടുത്തിയിട്ടില്ല.