ന്യൂഡൽഹി: ഹൈക്കോടതിയിലെ മാദ്ധ്യമവിലക്കിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെ സമീപിച്ച മാദ്ധ്യമപ്രവർത്തകർക്കു സുപ്രീം കോടതിയിലും ഉദ്ദേശിച്ച പ്രതികരണം ലഭിച്ചില്ല. പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാൻ പറഞ്ഞു കേസ് മാറ്റിവയ്ക്കുകയായിരുന്നു പരമോന്നത കോടതി.

കോടതിയിൽ കയറണം എന്നതും കോടതിയിലെ മാദ്ധ്യമമുറിയുടെ കാര്യവുമായിരുന്നു സുപ്രീം കോടതിയുടെ മുന്നിൽ എത്തിയ രണ്ടു പ്രധാന വാദങ്ങൾ. എന്നാൽ കോടതിയിൽ കയറുന്നതിനു മാദ്ധ്യമപ്രവർത്തകർക്കു വിലക്കില്ലെന്ന കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്കില്ലെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് കോടതിയിൽ വരുന്നതിന് തടസങ്ങളില്ല. എന്നാൽ സംഘർഷത്തെ തുടർന്ന് പൂട്ടിയ മീഡിയാ റൂം തുറക്കുന്നതിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

മീഡിയ റൂമിന്റെ കാര്യത്തിലുള്ള വാദമുഖത്തിനു മീഡിയ റൂം അനുവദിച്ചതു കോടതിയുടെ ഔദാര്യമല്ലേ എന്നാണു പരമോന്നത കോടതി മറുപടി നൽകിയത്. തുടർന്നു പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാൻ പറഞ്ഞു കേസ് കോടതി മാറ്റിവയ്ക്കുകയും ചെയ്തു.

അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഊർജിത ശ്രമം നടന്നുവരികയാണ്. പ്രശ്ന പരിഹാരത്തിന് നാലാഴ്ചത്തെ സമയം അനുവദിക്കണമെന്നു ഹൈക്കോടതി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മാദ്ധ്യമവിലക്കിന്റെ പശ്ചാത്തലത്തില കെയുഡബ്ല്യുജെയാണു കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. നവംബർ ഏഴിനു ഹർജി വീണ്ടും പരിഗണിക്കും.