- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡീയാ വൺ ചാനലിന്റെ വിലക്ക് തുടരും; അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി; അംഗീകരിക്കപ്പെടുന്നത് സിംഗിൾ ബഞ്ച് വിധി; സീൽ ചെയ്ത കവറിൽ കേന്ദ്രം നൽകിയ തെളിവുകളിൽ മൂല്യം കണ്ട് കോടതി; രാജ്യസുരക്ഷാ ഭീഷണിയിൽ മീഡിയാ വണ്ണിനെതിരെ തെളിവുണ്ടെന്ന് വിലയിരുത്തൽ; സുപ്രീംകോടതിയെ സമീപിക്കാൻ ചാനൽ
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്ക് തുടരും. വിലക്ക് തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരായ അപ്പീൽ ഹൈക്കോടതി തള്ളി. ചാനലിന്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലുകളിലാണു ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാനലിന്റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാരിന്റേതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇതാണ് ഡിവിഷൻ ബഞ്ച് അംഗീകരിക്കാത്തത്.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവർ കക്ഷികളായാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവൺ ചാനലിനായി ഹാജരായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ വിശദീകരണം പോലും കേൾക്കാതെ സംപ്രേഷണം തടഞ്ഞതെന്നും ദുഷ്യന്ത് ദവെ വാദിച്ചു.
ഓരോ തവണയും സുരക്ഷാ അനുമതി വേണമെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണ്. വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ചിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായെന്നും ദേശ സുരക്ഷയാണ് പ്രശ്‌നമെങ്കിൽ കഴിഞ്ഞയാഴ്ച വരെ എന്തുകൊണ്ട് ചാനലിന്റെ സംപ്രേഷണം അനുവദിച്ചുവെന്നും ദുഷന്ത്യ ദവെ ചോദിച്ചിരുന്നു. ഇതൊന്നും കോടതി അംഗീകരിച്ചില്ല.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മീഡിയ വണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേഷണ വിലക്കെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി കോടതിയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഓപ്പൺ കോർട്ടിൽ പറയാൻ സാധിക്കില്ലെന്നും വിശദ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും അമൻ ലേഖി കോടതിയെ അറിയിക്കുകയും അത് ചെയ്യുകയും ചെയ്തു. ഈ രേഖകളാണ് നിർണ്ണായകമായത്.
കേസിൽ വാദം പൂർത്തിയാവും വരെ ചാനലിന്റെ സംപ്രേഷണം പുനരാരംഭിക്കാൻ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായിരുന്നില്ല. ഇതിന് ശേഷമാണ് അന്തിമ നിലപാട് വരുന്നത്.ഡിവിഷൻ ബഞ്ച് വിധിക്കെതിരെ ചാനൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. സുപ്രീംകോടതി നിലപാടാകും അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇനി നിർണ്ണായകം.