ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ മെഡിക്കൽ കോഴ കേസ് പൊടിതട്ടിയെടുത്ത് വീണ്ടും പ്രശാന്ത് ഭൂഷൺ രംഗത്ത്. മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജെ.ചേലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ സിക്രി എന്നിവർക്ക് പ്രശാന്ത് ഭൂഷൺ പരാതി നൽകി.

ചീഫ് ജസ്റ്റിന്റെ ദുർഭരണത്തിനെതിരെ മൂന്നോ അഞ്ചോ ജഡ്ജിമാരുൾപ്പെടുന്ന കോടതി അന്വേഷണം നടത്തണമെന്നാണ് പ്രശാന്ത് ഭൂഷന്റെ ആവശ്യം. പ്രസാദ് മെഡിക്കൽ ട്രസ്റ്റ് അഴിമതി കേസിൽ പരമോന്നത കോടതിയെ സ്വാധീനിക്കാനും കൈക്കൂലി നൽകനും ഗൂഢാലോചന നടത്തിയെന്ന് സിബിഐ എഫ്.ഐ. ആറിൽ ആരോപിച്ചിരുന്നു.

വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് എം.സി.ഐ തടസം പറഞ്ഞ സ്ഥാപനം, പ്രവേശനം അനുവദിച്ചു കിട്ടാൻ അലഹാബാദ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകുകയും ഈ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് സിബിഐ കേസ്. സുപ്രീം കോടതിയിൽ സ്ഥാപനത്തിന്റെ അപ്പീൽ പരിഗണിച്ചിരുന്നത് ദീപക് മിശ്രയുടെ ബെഞ്ചായിരുന്നു.

അതിനാൽ ദീപക് മിശ്ര സംശത്തിന്റെ നിഴലിലാണെന്നും കോഴക്കേസ് കേൾക്കുന്നതിൽ നിന്ന് അദ്ദേഹം സ്വയമേവ പിന്മാറണമെന്നുമാണ് പ്രശാന്ത് ഭൂഷൻ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് വാദം കേൾക്കാനോ മറ്റൊരു ബെഞ്ചിന് കേസ് കൈമാറാനോ ഭരണപരമായി അധികാരമില്ലെന്ന് കത്തിൽ പറയുന്നു. അദ്ദേഹത്തിനെതിരെ നേരിട്ട് തെളിവുകളില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം വിട്ടു നിൽക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാണിക്കുന്നു.

ജഡ്ജിമാർക്കെതിരായ പരാതി മുതിർന്ന ജഡ്ജിമാരോ മുതിർന്ന ജഡ്ജിമാരുടെ കൊളീജിയമോ ആണ് കേൾക്കേണ്ടതെന്നും പ്രശാന്ത് ഭൂഷൻ ആവശ്യപ്പെടുന്നു. കോഴക്കേസിൽ അദ്ദേഹത്തിന് പങ്കാളിത്തമുണ്ടെന്ന് പറയാൻ ആകില്ല. ഈ സാഹചര്യങ്ങൾ വ്യക്തമായി അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മെഡിക്കൽ അഴിമതി കേസ് കേൾക്കുന്നതിൽ നിന്ന് ദീപക് മിശ്ര സ്വയം വിട്ടു നിൽക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടതിനെ തുടർന്ന് നേരത്തെ, ചീഫ് ജസ്റ്റിസുമായി തർക്കമുടലെടുത്തിരുന്നു. പ്രശാന്ത് ഭൂഷന്റെ ആവശ്യം ചീഫ് ജസ്റ്റിസ് നിരസിച്ചതോടെ അദ്ദേഹം കോടതി വിട്ട് പുറത്തുപോവുകയായിരുന്നു. പ്രസാദ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ലഖ്നൗവിലെ മെഡിക്കൽ കോളജിന് 2017 -2018 വർഷത്തേക്ക് അംഗീകാരം കിട്ടാനായി ജഡ്ജിമാർക്ക് ഉൾപ്പെടെ കോഴ നൽകി എന്നാണ് കേസ്.