കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനു വൻ തിരിച്ചടി. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ് ഹൈക്കോടതിയുടെ സ്റ്റേ.

മുഴുവൻ മെഡിക്കൽ സീറ്റും ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യംചെയ്ത് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നടപടി. ജസ്റ്റിസുമാരായ കെ സുരേന്ദ്രമോഹൻ, മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.

നീറ്റിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ എംബിബിഎസ്, ഡെന്റൽ പ്രവേശനം നടത്തണമെന്നു കോടതി നിർദേശിച്ചു. ഇക്കാര്യം ജെയിംസ് കമ്മിറ്റി ഉറപ്പുവരുത്തണം. കഴിഞ്ഞ വർഷത്തേതുപോലെ ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കണം. എന്നാൽ റാങ്ക് അടിസ്ഥാനത്തിൽ ആവണം പ്രവേശനം നടത്തേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അപേക്ഷകൾ ജയിംസ് കമ്മിറ്റിക്കും സമർപ്പിക്കണം. പ്രോസ്‌പെക്ടസും റാങ്ക് ലിസ്റ്റും മാനേജ്‌മെന്റ് വെബ്‌സൈറ്റിൽ ഇടണം. പ്രോസ്‌പെക്ടസിനു ജെയിംസ് കമ്മിറ്റിയുടെ അംഗീകാരം വേണം.

പ്രോസ്പെക്ടസ് നൽകാത്ത കോളജുകൾക്ക് പ്രവേശനം നടത്താനാവില്ല. അപേക്ഷകരുടെ റാങ്ക് മാനദണ്ഡമാക്കി വേണം പ്രവേശനം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നു ദിവസത്തിനകം മാനേജ്‌മെന്റ് നടപടികൾ പൂർത്തിയാക്കണം. തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജയിംസ് കമ്മിറ്റി ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷനും കണ്ണൂർ കരുണാ മെഡിക്കൽ കോളേജുകളും എംഇഎസ് മാനേജ്‌മെന്റുുമാണ് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.