കറാച്ചി: ബോളിവുഡ് ഗായകനും നടനുമായ അലി സഫർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പാക്കിസ്ഥാനി ഗായികയും നടിയുമായ മീഷ ഷാഫിയുടെ ആരോപണം 'ഇത്തരം ദുരനുഭവം തുറന്നു പറയുന്നതു കഠിനമാണ്. എന്നാൽ നിശ്ശബ്ദത പാലിക്കുന്നത് അതിലേറെ കഠിനം,' മീ ടു ക്യാമ്പെയ്‌ന്റെ ഭാഗമായി നൽകിയ ട്വിറ്റർ സന്ദേശത്തിൽ മീഷ പറയുന്നു. അലി സഫറിൽ നിന്ന് ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെന്നും മറ്റൊരാൾക്ക് കൂടി ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഈ തുറന്നുപറച്ചിലെന്നും മീഷ ഷാഫി പറയുന്നു.

പറയാതിരിക്കാൻ മന:സാക്ഷി അനുവദിക്കാത്തതുകൊണ്ടാണ് ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തുന്നതെന്ന് സൂചിപ്പിച്ചാണ് മീഷയുടെ കുറിപ്പ്. എന്റെ സഹപ്രവർത്തകൻ കൂടിയായ അലി സഫറിൽ നിന്നും ഒന്നിലധികം തവണ എനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായി. ചെറുപ്പത്തിലോ, കലാരംഗത്തേക്ക് കടന്നുവന്നപ്പോഴോ അല്ല ഇതുണ്ടായത്. തനിക്കും തന്റെ കുടുംബത്തിനും വളരെ ആഘാതം ഉണ്ടാക്കിയ സന്ദർഭമായിരുന്നു അത്.

ഒരുമിച്ച് പരിപാടികൾ ചെയ്യുകയും വർഷങ്ങളായി അറിയുകയും ചെയ്യുന്ന ആളാണ് അലി സഫർ. അലിയുടെ പെരുമാറ്റം തനിക്ക് നാണക്കേടുണ്ടാക്കി. പ്രശസ്തയും, എന്തും തുറന്നുപറയുന്ന പ്രകൃതവും അതിലുപരി രണ്ട് കുട്ടികളുടെ അമ്മയുമായ തനിക്ക് ഈ അനുഭവം ഉണ്ടായെങ്കിൽ ഈ സമൂഹത്തിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല എന്നതാണ് സത്യം. ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറയാൻ സമൂഹം മടിക്കുകയാണ്. നിശബ്ദമായിരിക്കുന്ന ഈ സംസ്‌കാരം മാറ്റിയാൽ മാത്രമേ ഇവിടുത്തെ യുവതികൾ സുരക്ഷിതരാകൂ. തന്റെ രാജ്യത്തെ ഓരോ പെൺകുട്ടിക്കും പ്രചോദനമാകാനാണ് ഈ തുറന്നുപറച്ചിലെന്നും മീഷ ഷാഫി ട്വീറ്റ് ചെയ്തു.

മീഷയുടെ ട്വീറ്റിന് പിന്നാലെ ആരോപണം നിഷേധിച്ച് അലി സഫർ രംഗത്തെത്തി. മീ ടു ക്യാംപയിനിനെ ബഹുമാനിക്കുന്നുവെന്നും എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമാണ് മീഷയുടെതെന്നും അലി സഫർ ട്വീറ്റ് ചെയ്തു. ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം.

മീഷക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ല. വ്യക്തിവൈരാഗ്യം തീർക്കാൻ മീ ടു കാംപയിനിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും അലി സഫർ ട്വീറ്റ് ചെയ്തു. ഗായികയായ മീഷ, മീര നായരുടെ ദ റിലക്ടൻഡ് ഫണ്ടമെന്റലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ബോളിവുഡ് ചിത്രം ഭാഗ് മിൽക ഭാഗിലും അഭിനയിച്ചിട്ടുണ്ട്. തേരെ ബിൻലാദൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അലി സഫർ സിനിമയിൽ എത്തിയത്. മീഷ ഷാഫിയുടെ ട്വീറ്റിന് പിറകെ അലി സഫറിനെതിരെ ആരോപണവുമായി വേറെയും സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്.