കോട്ടയം: ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കു ന്യൂനപക്ഷ വിഭാഗത്തിപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾക്കു ലഭിക്കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങൾ പൂർണ്ണമായി ലഭ്യമാക്കണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ചു കെ സി ബി സി എസ് സി എസ് ടി ബി സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കന്റെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച നിവേദകസംഘവുമായി ക്ലിഫ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രീമെട്രിക് സ്‌കോളർഷിപ്പ് ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക, മാനേജ്‌മെന്റ് ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്ന ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുക, ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾ നേരിടുന്ന മറ്റു പ്രശ്‌നങ്ങളിൽ അടിയന്തിര സർക്കാർ ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് നൽകി. പരിവർത്തിത ക്രൈസ്തവവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് എയ്ഡഡ് കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് സർക്കാർ തലത്തിൽ സംവരണം ലഭിക്കാത്തതിനാൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ക്വോട്ടായിലൂടെയാണ് പ്രവേശനം ലഭിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ തന്മൂലം നിക്ഷേധിക്കുന്ന കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കമ്മീഷൻ സെക്രട്ടറി ഫാ ഡി ഷാജ്കുമാർ, ഡി സി എം എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.