സെൻ പീറ്റേഴ്‌സ് ബെർഗ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞാൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ലോക നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്ര നരേന്ദ്ര മോദി. ഇക്കാര്യം അറിയാതെ അങ്ങ് ട്വിറ്ററിലുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയയുടെ പൊങ്കാലയ്ക്ക് ഇരയായിരിക്കുകയാണ് അമേരിക്കൻ മാധ്യമപ്രവർത്തക. ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ടർ മേഗൽ കെല്ലിക്കാണ് ഈ അബദ്ധം പിണഞ്ഞത്.

റഷ്യ സന്ദർശിക്കുന്ന മോദി പ്രസിഡന്റ് വ്ളാഡിമർ പുടിനുമൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് മേഗൻ കെല്ലിക്ക് അബദ്ധം പിണഞ്ഞത്. മോദിയെക്കുറിച്ച് ശരിക്കു പഠിക്കാതെയാണ് മേഗൻ കെല്ലി ഷോ നടത്തിയതെന്ന വിമർശനമാണ് അവർക്കെതിരെ ഉയരുന്നത്.

സെന്റ് പീറ്റേഴ്സ് ബർഗിലെ കോൺസ്റ്റന്റൈൻ പാലസിൽ വച്ചാണ് ഇരുവരുമൊത്തുള്ള ടിവി ഷോ മേഗൻ കെല്ലി നടത്തിയത്. ഷോയ്ക്കിടെ രണ്ടുനേതാക്കളും ഇവരെ അഭിനന്ദിക്കുകയുണ്ടായി.

മേഗൻ കെല്ലി ട്വിറ്ററിൽ കുടയും പിടിച്ചു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് താൻ കണ്ടിട്ടുണ്ട് എന്ന് മോദി ഇതിനിടെ പറഞ്ഞു. ഇത് കേട്ടിട്ടാണ് താങ്കൾ ട്വിറ്ററിൽ ഉണ്ടോ എന്ന് മേഗൻ തിരികെ ചോദിച്ചത്. ഏതായാലും മേഗന്റെ ട്വിറ്റർ അക്കൊണ്ട് മോദി ആരാധകരുടെ പൊങ്കാലകൊണ്ടു നിറയുകയാണ്.

ഏതായാലും ട്വിറ്ററിൽ ഇവർക്കെതിരെ വിമർശന ശരങ്ങൾ ട്വീറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും നന്നായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്ന് കോടി ആളുകളാണ് മോദിയെ ട്വിറ്ററിൽ പിന്തുടരുന്നത്. ഫേസ്‌ബുക്കിൽ ഇത് 4.1 കോടി ആളുകൾ വരും. മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ പിന്തുടരുന്നവരുടെ എണ്ണം 1.82 കോടി ആണ്.