ശ്രീനഗർ: അന്തരിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തി അടുത്ത ജമ്മു കശ്മീർ മുഖ്യമന്ത്രി ആകും. തിങ്കളാഴ്ചയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ അനന്ത്‌നാഗ് മണ്ഡലത്തിൽ നിന്നുള്ള എംപിയായ മെഹബൂബ സംസ്ഥാനത്തെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായിരിക്കും.

പി.ഡി.പിയും ബിജെപിയും ഇതു സംബന്ധിച്ച് സമവായത്തിലെത്തിയിരുന്നു. മുഫ്തി എയിംസിൽ ചികിത്സയിലായിരിക്കെ തന്നെ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഈദിന്റെ മകൾ മെഹബൂബയെ മുഖ്യമന്ത്രിയാക്കുക എന്നതാണ് യുക്തിസഹമായ കാര്യമെന്ന് ബിജെപി വ്യക്തമാക്കി.

സയീദിനു ശേഷം പാർട്ടിയിലെ അനിഷേധ്യ നേതാവുകൂടിയായതിനാൽ മെഹ്ബൂബയ്ക്ക് പകരം മറ്റൊരാളെ നിശ്ചയിക്കാൻ മറ്റാരും മുതിരുകയില്ല. ഇതോടെ സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും 56 കാരിയായ മെഹ്ബൂബ. സയീദിന്റെ സംസ്‌കാര ചടങ്ങുകൾക്കു ശേഷം മെഹ്ബൂബ ചുമതലയേൽക്കാനാണ് സാധ്യത.

പിതാവിന്റെ കൈപ്പിടിച്ചാണ് മെഹ്ബുബ മുഫ്തി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പിതാവ് ജമ്മുകാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി 1999ലാണ് രൂപീകരിച്ചതോടെ മുഫ്തി മുഹമ്മദ് സദിന്റെ വലം കൈയായി മാറുകയായിരുന്നു. പിന്നീട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു.