മെൽബൺ: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇംഗ്ലണ്ട് പതറുന്നു. 82 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോൾ നാല് വിക്കറ്റിന് 31 റൺസ് എന്ന നിലയിൽ തകർച്ച നേരിടുകയാണ്. ഓസീസ് സ്‌കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് 51 റൺസ് കൂടി വേണം. നായകൻ ജോ റൂട്ടും 12*, ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമാണ് 2* ക്രീസിൽ. ഹസീബ് ഹമീദിനെയും(7), ജാക്ക് ലീച്ചിനെയും(0) ബോളണ്ടും സാക്ക് ക്രൗളിയെയും(5) ഡേവിഡ് മലാനേയും(0) സ്റ്റാർക്കും പുറത്താക്കി.

നേരത്തെ ഇംഗ്ലണ്ടിന്റെ 185 റൺസ് പിന്തുടർന്ന ഓസീസ് ഒന്നാം ഇന്നിങ്സിൽ 267 റൺസിൽ പുറത്തായി. എങ്കിലും 82 റൺസിന്റെ ലീഡ് പാറ്റ് കമ്മിൻസും സംഘവും സ്വന്തമാക്കി. നാല് വിക്കറ്റുമായി ജയിംസ് ആൻഡേഴ്സണും രണ്ട് വീതം പേരെ പുറത്താക്കി ഓലി റോബിൻസണും മാർക്ക് വുഡും ഓരോ വിക്കറ്റുമായി ബെൻ സ്റ്റോക്സും ജാക്ക് ലീച്ചുമാണ് ഓസീസിനെ മികച്ച സ്‌കോറിൽ നിന്ന് തടുത്തത്. അർധ സെഞ്ചുറി നേടിയ മാർകസ് ഹാരിസാണ് ഓസീസ് ടോപ് സ്‌കോറർ.

ഓപ്പണർ ഡേവിഡ് വാർണറെ(38) ആദ്യദിനം നഷ്ടമായിരുന്നു. ഒന്നിന് 61 എന്ന നിലയിൽ രണ്ടാംദിനമായ തിങ്കളാഴ്ച ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിലെ കാര്യങ്ങൾ പാളി. ടീം സ്‌കോർ 76ൽ എത്തിയപ്പോൾ നൈറ്റ് വാച്ച്മാൻ നേഥൻ ലിയോൺ ഓലി റോബിൻസണിന്റെ പന്തിൽ പുറത്തായി. വമ്പൻ ഇന്നിങ്സുകൾക്ക് പേരുകേട്ട മാർനസ് ലബുഷെയ്ൻ ഒന്നിനും സ്റ്റീവ് സ്മിത്ത് 16നും പുറത്തായതോടെ ഓസീസ് സമ്മർദത്തിലായി. ആദ്യ ടെസ്റ്റിലെ ഹീറോ ട്രാവിഡ് ഹെഡും(27) തിളങ്ങിയില്ല. എന്നാൽ ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ മാർകസ് ഹാരിസ് 189 പന്തിൽ 76 റൺസെടുത്തു. ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോററും.

കാമറോൺ ഗ്രീൻ(17), അലക്സ് ക്യാരി(19) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്‌കോർ. വാലറ്റത്ത് പാറ്റ് കമ്മിൻസ് നേടിയ 21 ഉം മിച്ചൽ സ്റ്റാർക്കിന്റെ 24* ഉം ഓസീസിന് നിർണായകമായി. സ്‌കോട്ട് ബോളണ്ട് ആറ് റൺസിൽ അവസാനക്കാരനായി പുറത്തായി.

ആദ്യ ദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിൻസ്, നേഥൻ ലിയോൺ എന്നിവർക്ക് മുന്നിൽ ഒന്നാം ഇന്നിങ്സിൽ 185ന് പുറത്തായിരുന്നു. 50 റൺസ് നേടിയ നായകൻ ജോ റൂട്ടാണ് സന്ദർശകുടെ ടോപ് സ്‌കോറർ. ഹസീബ് ഹമീദ്(0), സാക് ക്രൗളി(12), ഡേവിഡ് മലാൻ(14), ബെൻ സ്റ്റോക്സ്(25), ജോണി ബെയർ‌സ്റ്റോ(35), ജോസ് ബട്ട്ലർ(3), മാർക്ക് വുഡ്(6), ഓലി റോബിൻസൺ(22), ജാക്ക് ലീച്ച്(13), ജയിംസ് ആൻഡേഴ്സൺ(0*) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റർമാർ നേടിയത്.

അതേ സമയം ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പിൽ കോവിഡ് ഭീതി ഉയരുകയാണ്. മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള രണ്ട് സപ്പോർട്ട് സ്റ്റാഫിനും രണ്ട് കുടുംബാംഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ടെസ്റ്റിനായി ടീം ഹോട്ടലിൽ നിന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോകുന്നതിന് മുമ്പ് ഇംഗ്ലണ്ട് ടീമിലെ എല്ലാവർക്കും ആന്റിജൻ ടെസ്റ്റ് നടത്തുകയായിരുന്നു.

കോവിഡ് പോസിറ്റീവ് ആയവർ നിലവിൽ ഐസൊലേഷനിലാണ്. ടീമിലെ മറ്റംഗങ്ങളെ വീണ്ടും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ റിസൾട്ട് നെഗറ്റീവ് ആയിരുന്നു. പിസിആർ ടെസ്റ്റും നടത്തിയിട്ടുണ്ട്. അതിന്റെ റിസൾട്ട് ചൊവ്വാഴ്‌ച്ചയേ വരൂ. ടെസ്റ്റിന്റെ ഓസ്ട്രേലിയൻ സംപ്രേഷകരായ സെവെൻ നെറ്റ്‌വർക്കിന്റെ ഒരു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അവസാന നിമിഷം സെവെൻ നെറ്റ്‌വർക്ക് കമന്റേറ്ററെ മാറ്റി.