ചെന്നൈ: പതിവു വിജയ് ചിത്രങ്ങളെ പോലെ മെർസൽ ജനരക്ഷകനായ വീരനായകന്റെ കഥപറയുന്ന ചിത്രമാണ്. എന്നാൽ, ചിത്രത്തിൽ സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ഉൾപ്പെടുത്തിരുന്നു. കേന്ദ്രസർക്കാർ വിരുദ്ധമായ ഈ പരാമർശങ്ങൾക്കെതിരെ ബിജെപി വടിയെടുത്തതോടൈ വീരനായക വേഷം അഴിച്ചു വെക്കാനാണ് വിജയിന്റെ തീരുമാനം. കടുത്ത എതിർപ്പുമായി ബിജെപി രംഗത്തെത്തിയതിനെ തുടർന്നു വിജയ് ചിത്രം മെർസലിൽ നിന്ന് ജിഎസ്ടിക്കെതിരായ പരാമർശങ്ങൾ നീക്കുന്നു. ഇതിനിടെ മെർസൽ സിനിമയോടെ വിജയ് രാഷ്ട്രീയത്തിലേക്കു കടക്കുമെന്ന അഭ്യൂഹവും വീണ്ടും ശക്തിപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയെങ്കിലും വിവാദം ഒഴിവാക്കാൻ രംഗങ്ങൾ നീക്കം ചെയ്യുകയാണെന്നു നിർമ്മാതാക്കൾ അറിയിച്ചു. മെർസലിനെതിരെ ബിജെപി തമിഴ്‌നാട് സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. സിനിമിയിൽ മോദി സർക്കാരിനെ വിമർശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നും ബിജെപി സംസ്ഥാന നേതാവ് തമിഴരസി സൗന്ദർരാജൻ ആവശ്യപ്പെട്ടിരുന്നത്.

ജിഎസ്ടിയും ഡിജിറ്റൽ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം സിനിമയിലെ രംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമർശിക്കുന്നുമുണ്ടെന്നുമാണ് ബിജെപി തമിഴ്‌നാട് ഘടകം പറയുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ് യുടെ തന്ത്രങ്ങളാണ് ഈ പരിഹാസങ്ങളെല്ലാം. സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്ന് തനിക്ക് റിപ്പോർട്ടുകൾ ലഭിച്ചെന്നും തമിഴരസി പറഞ്ഞു.

ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരിൽ ജനങ്ങൾക്ക് ചികിത്സ സൗജന്യമാവുമ്പോൾ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്ന് സിനിമയിൽ ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററിൽ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയിൽ കുട്ടികൾ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയിൽ ഹാസ്യ രൂപേണ വിമർശിക്കുന്നുണ്ട്. മോദി നടപ്പിലാക്കുന്ന ഡിജിറ്റൽ ഇന്ത്യ കാംമ്പയിനെ ഹാസ്യ താരം വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്. ഇതൊക്കെയാണ് ബിജെപിയെ ചൊടിപ്പിച്ചത്.

അതേസമയം ബിജെപിയുടെ ഈ ആവശ്യത്തിനെതിരെ കബാലി സംവിധായകൻ പാ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. ഒരു കാരണവശാലും മെർസലിലെ രംഗങ്ങൾ നീക്കം ചെയ്യരുത്. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയിൽ പ്രതിഫലിക്കുന്നത്. അതിൽ വിഷമിച്ചിട്ടു കാര്യമില്ല- പാ രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബിജെപി.യെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തിൽ വിദേശത്തുള്ള വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോൾ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി ഡിജിറ്റൽ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററിൽ വലിയ കൈയടിക്ക് വഴിവച്ച ഈ സീൻ.

രണ്ടാമത്തേത് നായകൻ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതിന്റേതാണ്. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാൽ, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിന്റെ ഡയലോഗാണ് പ്രശ്നമായത്.

ചിത്രം ഇറങ്ങിയതു മുതൽ ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഇതിന് പിറകെയാണ് ബിജെപി. സംസ്ഥാന അധ്യക്ഷ തന്നെ ആ സീനുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത മെർസൽ ദീപാവലി ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണവുമായി തിയേറ്ററിൽ മുന്നേറുകയാണ് ഈ ചിത്രം. നിത്യ മേനോൻ, കാജൾ അഗർവാൾ, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാർ.