ചെന്നൈ: ഇന്നു അതിരാവിലെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കെപിസിസിയുടെ വർക്കിങ് പ്രസിഡന്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത നേതാക്കളിൽ ഒരാളും വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപിയുമായ എംഐ ഷാനവാസിന് ആദരാജ്ഞലികൾ അർപ്പിച്ച് കേരളം. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തുടർ ചികിത്സകൾ നടത്തി വരവെ അണുബാധയെ തുടർന്ന് ബുധനാഴ്ച അതിരാവിലെ ക്രോംപേട്ടിലെ ഡോ. റേല മെഡിക്കൽ ആൻഡ് റിസേർച്ച് സെന്ററിൽ വച്ചാണ് ഷാനവാസിനെ മരണം വിളിച്ചത്. ദീർഘനാളായി രോഗാബാധിതനായിരുന്ന ഷാനവാസ് ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് വീണ്ടും അസുഖം ബാധിച്ചതും ചികിത്സക്കായി ചെന്നൈയിലെത്തിച്ചതും. കഴിഞ്ഞ മാസം 31 നായിരുന്ന കരൾ മാറ്റ ശസ്ത്രക്രിയ.

പാൻക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുള്ള അദ്ദേഹത്തിന് ദീർഘനാളായി ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരൾ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാൽ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആവുകയായിരുന്നു. വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് 2009ൽ 1,53,439 വോട്ടുകൾക്കാണ് ഷാനവാസ് എംപി.യായി ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ 20870 വോട്ടുകൾക്ക് വിജയം ആവർത്തിച്ചു. കെപിസിസി.യുടെ ആദ്യ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായിരുന്നിട്ടുള്ള അദ്ദേഹം ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായെല്ലാം ചുമതലവഹിച്ചിട്ടുണ്ട്.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം വിഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് തിരവല്ല നീരേറ്റ്പുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി ഇബ്രാഹിംകുട്ടിയുടേയും നൂർജഹാന്റെയും മകനായി കോട്ടയത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസം ആരംഭിച്ചതിന് പിന്നാലെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി. കരുണാകരന്റെ കണ്ണുകളിൽ കുടുങ്ങിയതോടെയാണ് ഷാനവാസിന്റെ ഉയർച്ച തുടങ്ങിയത്. ഐ ഗ്രൂപ്പിലെ മുന്നണി പോരാളിയായിരുന്നു എൺപതുകളിൽ ഷാനവാസ്.

യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളിൽ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തൽ ഘടകമായി(തിരുത്തൽവാദികൾ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി - ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേർ. ഇവർക്കൊപ്പം കരുണാകരനെതിരെ തിരിഞ്ഞു. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിന് തന്നെ പുതിയ ഉണർവ്വ് എത്തി. പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകന്നു. എങ്കിലും ഇക്കഴിഞ്ഞ പുനഃസംഘടനയിൽ ഷാനവാസ് കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റായി.

1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തിൽനിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2010 ൽ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തിൽനിന്നു മാറിനിന്നു. നീണ്ട ചികിൽസകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ സത്യൻ മൊകേരിയെ തോൽപ്പിച്ചു വീണ്ടും പാർലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.