ഷിക്കാഗോ: കോവിഡ് മഹാമാരിയുടെ കാലത്ത് താൻ നേരിട്ട കുറഞ്ഞ രീതിയിലുള്ള വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തിൽ വരുത്തിയ പരിവർത്തനങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമ.

കൊവിഡും വർഗ വിവേചനവും ഉൾപ്പെടെയുള്ള വിഷമതകളാണ് തന്നെ വിഷാദരോഗിയാക്കിയതെന്നും കുടുംബത്തിനൊപ്പമുള്ള ജീവിതം അതിജീവനത്തിന് കരുത്ത് നൽകിയെന്നും മിഷേൽ പറയുന്നു. തന്റെ പെൺമക്കളായ സാഷയുടേയും മാലിയയുടേയും സാന്നിധ്യവും ഇടപെടലും മനസിന് കരുത്തേകി.

ആരുടേയും ജീവിതം ഉയരങ്ങളിൽ മാത്രം തുടരുന്നില്ല. യുവജനത ഉൾപ്പെടെ ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും മിഷേൽ പറയുന്നു. 'ഇത് ജീവിതത്തിന്റെ ഭാഗമാണ്, ജീവിതത്തിൽ ഉയർച്ചകളിലൂടെ മാത്രം മുന്നേറിയ ആരും ലോകത്തില്ലെന്ന് യുവജനത തിരിച്ചറിയണം. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. എത്ര ആഗ്രഹിച്ചാലും നിങ്ങൾക്ക് എല്ലായ്‌പ്പോഴും മികച്ച അനുഭവം മാത്രമായി ഉണ്ടാകില്ല.' മിഷേൽ പറയുന്നു.

ചെറുപ്പക്കാർ അത് തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. 'ഞാൻ എന്റെ കുട്ടികളോട് ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ, താഴ്ചകളും വീഴ്ചകളും താൽക്കാലികമാണെന്നും ഉയർച്ചയും താഴ്ചയും വന്നുകൊണ്ടേയിരിക്കുമെന്ന് മനസ്സിലാക്കാൻ അവരെ പ്രേരിപ്പിക്കാറുണ്ട്. മിഷേൽ പറയുന്നു. ഉയർച്ചയും താഴ്ചയും കൈകാര്യം ചെയ്യാൻ അവർ തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായമെന്നും മിഷേൽ വ്യക്തമാക്കുന്നു.

സാഷ (19), മാലിയ (22) എന്നിവരുൾപ്പെടെയുള്ള ചെറുപ്പക്കാർ സന്തോഷവും ശാന്തതയും സമാധാനവും നൽകുന്ന രീതിയിൽ തന്റെ കൈവശം എന്താണ് ഉള്ളതെന്ന് ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും മിഷേൽ കൂട്ടിചേർത്തു.

കൊവിഡിനെ തുടർന്നുണ്ടായ ക്വാറന്റീൻ മാത്രമല്ല തന്റെ വിഷാദത്തിന് ഇടയാക്കിയത്. . വർഗ വിവേചനവും തന്നെ വേദനിപ്പിച്ചു. അക്കാലത്ത് ട്രംപ് ഭരണകൂടത്തിന്റെ കപടനാട്യവും നിരാശ ബാധിക്കുന്ന രീതിയിലായിരുന്നു. ചിലപ്പോൾ നിയന്ത്രണം നഷ്ടപ്പെടും. ഒരാഴ്ചത്തോളം താൻ വിഷാദത്തിന് അടിമയായിപ്പോയി. കഠിനമായ നിമിഷങ്ങളായിരുന്നു അതെന്നും മിഷേൽ കൂട്ടിച്ചേർത്തു.

മഹാമാരിയുടെ കാലത്ത് നേരിയ തോതിൽ വിഷാദ രോഗം ബാധിച്ചതായി മിഷേൽ ഒബാമ സമ്മതിച്ചതിന് ഏകദേശം ഒരു വർഷത്തിനുശേഷമാണ് അക്കാലയളവിൽ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും അതിജീവനവും മുൻ പ്രഥമ വനിത തുറന്നു പറയുന്നത്.