ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ കണ്ടെത്തിയ സംഭവം സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. വിഷയത്തിൽ ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ വിഷയം അന്വേഷിക്കുമെന്നാണ് കരുതുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ കർശന നടപടിയുണ്ടാകണമെന്നും അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ജൂൺ 26 നായിരുന്നു സംഭവം. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച കശ്മീർ അതിർത്തിയിൽ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഹൈക്കമ്മീഷൻ വളപ്പിൽ സുരക്ഷാ വീഴ്ചയുണ്ടായത്.