ലഖ്നൗ: വ്യോമതാവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന ട്രക്കിൽ നിന്ന് മോഷണം പോയ മിറാഷ് യുദ്ധവിമാനത്തിന്റെ ടയർ കണ്ടെത്തി. ടയർ തിരികെ ലഭിച്ച കാര്യം ഉത്തർ പ്രദേശ് പൊലീസാണ് സ്ഥിരീകരിച്ചത്.

മിറാഷ്- 2000 യുദ്ധവിമാനത്തിന്റെ ടയറുകളുമായി പോവുകയായിരുന്ന ട്രക്കിൽനിന്ന് നവംബർ 27-നാണ് ഒരു ടയർ കാണാതായത്. ലഖ്നൗവിലെ ഷഹീദ് പഥ് മേഖലയിൽവെച്ചയിരുന്നു സംഭവം.

ലഖ്നൗവിലെ ബക്ഷി കാ തലാബ് എയർ ഫോഴ്സ് സ്റ്റേഷനിൽനിന്ന് രാജസ്ഥാനിലെ ജോധ്പുർ എയർബേസിലേക്ക് യുദ്ധവിമാനത്തിനു വേണ്ടിയുള്ള പുതിയ ടയറുകളും മറ്റ് ഉപകരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ട്രക്ക്. ഈ യാത്രയ്ക്കിടെയാണ് ഒരു ടയർ ട്രക്കിൽനിന്ന് നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ട്രക്ക് ഡ്രൈവർ ലഖ്നൗ പൊലീസിൽ പരാതി നൽകിയിരുന്നു.

ശനിയാഴ്ച (ഡിസംബർ നാല്) രണ്ടുപേർ ടയറുമായി ബക്ഷി കി താലബ് എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തുകയായിരുന്നെന്ന് ലഖ്നൗ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മോഷണം നടന്നതായി പറയപ്പെടുന്ന സ്ഥലത്തുനിന്നാണ് തങ്ങൾക്ക് ഈ ടയർ കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. ട്രക്കിന്റെ ടയർ ആണെന്ന് കരുതിയാണ് വീട്ടിൽ കൊണ്ടുപോയതെന്നും ഇവർ കൂട്ടിച്ചേർത്തു.

ടയർ, തങ്ങളുടെ സപ്ലൈ ഡിപ്പോയിൽനിന്നുള്ളതാണെന്നും മിറാഷ് വിമാനത്തിന്റേതാണെന്നും എയർ ഫോഴ്സ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

ഷഹീദ് പഥിലെ ഗതാഗത തടസ്സത്തിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഗതാഗത തടസ്സം മുതലെടുത്ത് കുറ്റവാളികൾ ട്രക്കിലെ സ്ട്രാപ്പ് കീറി ടയർ മോഷ്ടിക്കുകയായിരുന്നു. ഷഹീദ് പഥിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സ്‌കോർപിയോയിൽ എത്തിയവരാണ് ടയറുകൾ മോഷ്ടിച്ചതെന്ന് ട്രക്ക് ഡ്രൈവർ ഹെം സിങ് രാവത്ത് ആരോപിച്ചിരുന്നു.

ഇന്ധനം നിറയ്ക്കുന്ന വാഹനം (1), യൂണിവേഴ്‌സൽ ട്രോളി (1), ബോംബ് ട്രോളി (2), സെവൻ സ്റ്റെപ്പ് ലാഡർ (1), കോ 2 ട്രോളി (2), എയർക്രാഫ്റ്റ് നോസ് ടയറുകൾ (6) എന്നിങ്ങനെ എട്ട് വ്യത്യസ്ത സാധനങ്ങളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.