ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെ കടുത്ത വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ട്വീറ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബിൽ വിദ്യാർത്ഥി വിരുദ്ധമാണെന്നും ന്യൂനതകളുണ്ടെന്നുമുള്ള ഗവർണറുടെ പരാമർശങ്ങൾ സ്വീകാര്യമല്ലെന്നും നിയമസഭയിൽ വീണ്ടും ബിൽ പാസാക്കാനുള്ള നടപടി ഡിഎംകെ സർക്കാർ സ്വീകരിക്കുമെന്നും കുറിപ്പിലുണ്ട്. അതേസമയം, വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഗവർണർ ഏഴിനു ഡൽഹിയിലേക്കു തിരിക്കും.

നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനായി ബിൽ ഗവർണർക്ക് അയച്ചിരുന്നു. നീറ്റ് വിരുദ്ധ ബിൽ ഗവർണർക്ക് അയയ്ക്കാൻ ശനിയാഴ്ച തമിഴ്‌നാട് നിയമസഭയിൽ നടന്ന യോഗത്തിലാണ് ഏകകണ്ഠമായി തീരുമാനിച്ചത്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിൽ ബിൽ വീണ്ടും പാസാക്കാനും ഗവർണർക്ക് അയച്ച് രാഷ്ട്രപതിയുടെ അനുമതി നേടാനുമുള്ള പ്രമേയം പാസാക്കിയിരുന്നു.

മുഖ്യ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും തമിഴ്‌നാട്ടിൽ നീറ്റ് ടെസ്റ്റ് റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നിയമനടപടികൾക്കും പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.