കോട്ടയം: ആധാർ എടുക്കുമ്പോൾ നൽകിയ ബയോമെട്രിക് ഉൾപ്പെടെയുള്ള വിവരങ്ങൾ സ്വകാര്യ മൊബൈൽ കമ്പനിക്ക് നൽകിയതിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ആവശ്യപ്പെട്ടു. മൊബൈൽ കണക്ഷൻ എടുക്കാൻ ഉപഭോക്താവിന്റെ ഫോട്ടോയും തിരിച്ചറിയൽ അഡ്രസ്സും മാത്രമാണ് ആവശ്യമെന്നിരിക്കെ ബയോമെട്രിക് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ കമ്പനി ശേഖരിക്കുന്നത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണം.

ഇപ്പോൾ റിലയൻസ് ജിയോ ആണ് അത്തരത്തിലുള്ള വിവരശേഖരണം നടത്തുന്നത്. ജിയോ കണക്ഷൻ ലഭിക്കുന്നതിന് ആധാർ നമ്പരുമായി ചെന്നാൽ മതി. ആധാർ നമ്പർ നൽകി പ്രത്യേക ഡിവൈസിൽ ഏതെങ്കിലും വിരലടയാളം പതിക്കുകയോ കണ്ണിലെ കൃഷ്ണമണി സ്‌കാൻ ചെയ്യുകയോ ചെയ്താൽ ആധാർ എടുക്കാൻ നൽകിയ പൂർണ്ണ വിവരങ്ങൾ പ്രത്യേക ഫോമിലായി ജനറേറ്റ് ചെയ്തുവരും. ഇപ്പോൾ ജിയോ കണക്ഷൻ എടുക്കുന്ന വ്യക്തികളുടെ ബയോമെട്രിക് അടക്കമുള്ള മുഴുവൻ വിവരങ്ങളും അപ്പാടെ റിലയൻസ് ശേഖരിച്ചു വരികയാണ്. മറ്റു മൊബൈൽ കമ്പനികളും ഈ രീതിയിൽ രംഗത്തുവരുവാനുള്ള നീക്കമുള്ളതായി അറിയുന്നു.

സർക്കാർ നിർദ്ദേശപ്രകാരം വ്യക്തികൾ നൽകിയ വിവരങ്ങൾ സ്വകാര്യ ടെലികോം കമ്പനി കൈവശപ്പെടുത്തിയത് വൻവീഴ്ചയാണ്. ഇത്തരത്തിലുള്ള വിവരശേഖരണം പൗരാവ കാശത്തിലും സ്വകാര്യതയിലുമുള്ള കടന്നുകയറ്റമാണ്. വ്യക്തികളുടെ പരിപൂർണ്ണമായ അറിവും സമ്മതവുമില്ലാതെ ബയോമെട്രിക്സ് അടക്കമുള്ള വിവരങ്ങൾ കൈവശപ്പെടുത്തിയത് ആശങ്കാജനകമാണ്. ഈ നടപടി ഭാവിയിൽ വ്യക്തികളെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മൊബൈൽ കണക്ഷൻ ആവശ്യമില്ലാത്ത വിവരങ്ങൾ കൈവശപ്പെടുത്തിയത് ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. ബയോമെട്രിക്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ ടെലികോം കമ്പനിക്ക് നൽകിയത് മുൻകാല പ്രാബല്യത്തിൽ റദ്ദാക്കണം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു. വ്യക്തികൾ നൽകിയ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഇതിനു വീഴ്ച വരുത്തിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കു മെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.