ദോഹ: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്. മൊബൈൽ ഉപയോഗം, അമിതവേഗം തുടങ്ങിയവ കാരണം അപകടങ്ങൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഫസ്റ്റ് ലെഫ്റ്റനന്റ് ഫഹദ് ശരീദ അൽ അബ്ദുല്ല പറഞ്ഞു. ശൈത്യകാല ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ്. വകുപ്പിന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ പ്രധാന ഗതാഗത നിയമലംഘനങ്ങൾ മൊബൈൽ ഉപയോഗവും അമിതവേഗവുമാണ്. ക്യാമ്പിങ് സീസണിൽ ഇത്തരത്തിലുള്ളവ കൂടുകയും ചെയ്യുന്നുണ്ട്. ക്യാമ്പിങ് മേഖലകളിൽ മാത്രമല്ല, മറ്റിടങ്ങളിലും നിയമലംഘനങ്ങൾ സാധാരണമാണ്.

നഗരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് റഡാറുകൾ വഴി വാഹനങ്ങളുടെ അമിതവേഗം നിരീക്ഷിക്കപ്പെടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ക്യാമ്പിങ് സീസൺ കാലയളവിൽ കൂടുതൽ ബോധവത്കരണ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയിലെ സാഹസിക ഡ്രൈവിങ് വശമില്ലാത്തവർ അതിന് മുതിരരുത്. അത് അപകടം ക്ഷണിച്ചുവരുത്തും. അത്തരത്തിലുള്ള ഡ്രൈവിങ്ങിന് പ്രത്യേക പരിശീലനവും പരിചയവും ആവശ്യമാണ്. കുട്ടികൾ അടക്കമുള്ളവർ ഇത് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. എല്ലാതരം നിയമലംഘനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. യുവാക്കൾ നടത്തുന്ന വാഹന അഭ്യാസങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ബൈക്കുകൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചുവച്ചാൽ മൂന്നുദിവസം തടവും പിഴയുമാണ് ശിക്ഷ. കുറ്റക്കാരെ നിയമനടപടികൾക്കായി കോടതിയിലേക്ക് കൈമാറുകയും ചെയ്യും.