ജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം 2.0 റിലീസിന് തൊട്ടുമുമ്പ് വിവാദത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ കമ്പനികളാണ് രംഗത്തെത്തിയത്.

ഫോൺ ഉപയോഗം ചിത്രത്തിൽ മോശമായി കാണിക്കുന്നുവെന്നാണ് പരാതി. സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ്ഇന്ത്യയാണ്(സി.ഒ.എ.ഐ) പരാതിയുമായി എത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ, മൊബൈൽ ടവറുകൾ, മൊബൈൽ സർവീസ് എന്നിവയെ മോശമാക്കുന്ന ആന്റി സയന്റിഫിക്ക് പ്രമേയമാണ് ചിത്രത്തിന്റേതെന്ന് ഇവർ ആരോപിക്കുന്നു.

ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണൽ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയിൽ പറയുന്നു. തങ്ങളുടെ പരാതിയിൽ വാദം കേൾക്കുന്നത് വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സംഘടന സെൻസർ ബോർഡിനും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസിന് മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നത്. ചിത്രത്തിലെ, അക്ഷയ് കുമാർ അവതരിപ്പിക്കുന്ന, വില്ലൻ കഥാപാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരെ ആക്രമിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന എല്ലാവരും കൊലയാളികളാണെന്നും പറയുന്നുണ്ട്.
മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമയെന്നും പറയുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വർക്കുകൾ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും.