ലണ്ടൻ: കോമൺവെൽത്ത് രാജ്യങ്ങളിലെ തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ലണ്ടനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ അരങ്ങേറിയ വിവിധ ഗ്രൂപ്പുകളുടെ പ്രതിഷേധം ആക്രമാസക്തമായെന്ന് റിപ്പോർട്ട്. മോദിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവർ ഇന്ത്യൻപതാക വലിച്ച് കീറിയാണ് അക്രമം അഴിച്ച് വിട്ടിരിക്കുന്നത്.ഇതിൽ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ മുന്നോട്ട് വന്നിട്ടുമുണ്ട്. ഇത്തരം പ്രതിഷേധങ്ങൾക്കിടയിലും മോദിയുമായി കരാറിൽ ഏർപ്പെടാൻ ക്യൂ നിന്ന് അനേകം രാഷ്ട്രത്തലവന്മാർ രംഗത്തെത്തിയിട്ടുമുണ്ട്.

പാർലിമെന്റ് സ്‌ക്വയറിൽ 53 കോമൺവെൽത്ത് രാജ്യങ്ങളിലെ പതാകകൾ പ്രദർശിപ്പിച്ച ഒഫീഷ്യൽ ഫ്ലാഗ്പോളിലുള്ള ഇന്ത്യൻ പതാക പ്രതിഷേധക്കാർ വലിച്ച് കീറിയത് ഗുരുതരമായ വീഴ്ചയായിട്ടാണ് ഇന്ത്യ ആരോപിക്കുന്നത്. ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കാണാൻ മോദി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധക്കാർ ഇരമ്പിയെത്തിയിരുന്നത്. പാർലിമെന്റ് സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന ഇന്ത്യൻ പതാക ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പ്രതിഷേധക്കാർ വലിച്ച് കീറിയ സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് മെട്രൊപൊളിറ്റൻ പൊലീസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ സംഭവത്തെ ബ്രിട്ടീഷ് അധികൃതർ ഗൗരവമായാണെടുത്തിരിക്കുന്നതെന്നും സംഭവത്തിൽ പശ്ചാത്താപം പ്രകടിപ്പിച്ച അധികൃതർ കീറിയ ഇന്ത്യൻ പതാകക്ക് പകരം പുതിയ ഒന്ന് ഉടനടി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ദി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് വെളിപ്പെടുത്തുന്നു. സംഭവത്തിൽ ഇന്ത്യക്ക് കടുത്ത മനോവേദനയുണ്ടായിട്ടുണ്ടെന്ന് ബ്രിട്ടനെ അറിയിച്ചിട്ടുണ്ടെന്നും അവർ അതിൽ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ വിശദീകരിച്ചിരിക്കുന്നത്.