ന്യൂഡൽഹി: പ്രതിപക്ഷം പാർലമെന്റ് തുടർച്ചയായി സ്തംഭിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഒരുദിവസത്തെ ഉപവാസമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്്യക്ഷൻ അമിത് ഷായും.ഈ മാസം 12 നാണ് ഉപവാസം. പ്രധാനമന്ത്രി തലസഥാനത്ത് ഉപവസിക്കുമ്പോൾ, അമിത് ഷാ കർണാടകയിലെ ഹൂബ്ലിയിലായിരിക്കും ഉപവാസമിരിക്കുക.ഉപവാസത്തിലൂടെ തങ്ങളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്ന കോൺഗ്രസിന് മറുപടിയായാണ് ബിജെപിയുടെ പുതിയ നീക്കം.

തന്റെ ഔദ്യോഗിക പരിപാടികൾക്ക് തടസ്സം വരുത്താതെയായിരിക്കും പ്രധാനമന്ത്രിയുടെ ഉപവാസം.പാർലമെന്ററി നടപടികളുടെ നിലവാരം കോൺഗ്രസ് വളരെയധികം താഴ്‌ത്തിയെന്നും, ഇതിനെതിരെ ബിജെപി എംപിമാരെല്ലാം ഉപവസിക്കണമെന്നും നരേന്ദ്ര മോദി ബിജെപി സ്ഥാപക ദിനത്തിൽ ആവശ്യപ്പെട്ടിരുന്നു.ബിജെപിയുടെ കരുത്ത് വർദ്ധിക്കും തോറും കോൺഗ്രസ് ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റുകയാണെന്നും മോദി കുറ്റപ്പെടുത്തി.സർക്കാർ നടപ്പാക്കി വരുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് പ്രചരിപ്പിക്കാൻ ഗ്രാമങ്ങളിൽ ദളിതർക്കും, ആദിവാസികൾക്കും ഇടയിൽ എംപിമാരും മന്ത്രിമാരും പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഏകദേശം പൂർണമായി തടസപ്പെട്ടിരുന്നു. കോൺഗ്രസാണ് ഇതിനു പിന്നിലെന്നാണു ബിജെപിയുടെ ആരോപണം. കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാപക ദിനത്തിൽ നടത്തിയ പൊതുപരിപാടിയിലും മോദി ഈ വിഷയം ഉന്നയിച്ചിരുന്നു.

രാജ്യത്ത് മതസൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കോൺ്ഗ്രസ് നേതൃത്വം ഏകദിന ഉപവാസസമരം നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിജെപിയും ഉപവാസ സമരത്തിലേക്കു കടന്നത്.ബജറ്റ് സമ്മേളനത്തിലെ ശമ്പളം വേണ്ടെന്ന് വച്ച് പ്രതിപക്ഷ ആക്രമണത്തെ നേരിടുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏപ്രിൽ 12ന് പാർട്ടി എംപിമാരെ വീഡിയോ കോൺഫ്രൺസ് വഴി പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി എംപിമാർ അവരവരുടെ മണ്ഡലങ്ങളിൽ തന്നെയാകും ഉപവാസം നടത്തുന്നത്.

പാർലമെന്റ് നടപടികൾ ഏറ്റവും കുറഞ്ഞ സമയത്തേക്ക് ചുരുങ്ങിയത് പ്രതിപക്ഷത്തിന്റെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിന്റെ ഫലമായാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാൽ വിവിധ വിഷയങ്ങളിലെ സർക്കാരിന്റെ നിഷേധാത്മക സമീപനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സമരം.