ഭുവനേശ്വർ: 2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി മുക്ത, ഭീകരവാദ മുക്ത, ദാരിദ്ര മുക്ത ഇന്ത്യ സൃഷ്ടിക്കും എന്ന് വാഗ്ദാനം ചെയ്ത മോദി പുതിയ ഇന്ത്യക്കായി ജൻ ധൻ, ജൽ ധൻ, വൻ ധൻ എന്ന മുദ്രാവാക്യവും മുന്നോട്ടുവെച്ചു.

ഒഡിഷയിലെ ഭുവനേശ്വറിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ആയിരുന്നു മോദിയുടെ ആഹ്വാനവും പ്രഖ്യാപനവും. അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് ബിജെപി നേതാക്കളോട് മോദി ആവശ്യപ്പെട്ടു. പാർട്ടി നേതാക്കൾ 'നിശബ്ദതയുടെ കല' പരിശീലിക്കണമെന്നും മോദി പറഞ്ഞു. സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങളിൽ അമിതാഹ്ലാദം കാണിക്കാതെ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പ് വിജയങ്ങളിൽ അമിതാഹ്ലാദം കാട്ടാതെ കഠിനാധ്വാനം ചെയ്യണം. വികാരത്തിന്റെ മേൽ അനാവശ്യമായ ഒരു പ്രസ്താവന പോലും നടത്തരുത്. പുതിയ ഇന്ത്യയെ പടുത്തുയർത്തുമെന്ന് പാർട്ടി, ഒഡീഷയുടെ മണ്ണിൽ നിന്നു കൊണ്ട് പ്രതിഞ്ജ എടുക്കണം. മികച്ച ഭരണവും അധികാരം സാധാരണക്കാരനിൽ എത്തിക്കുക എന്നതാകണം മന്ത്രമെന്നും മോദി സൂചിപ്പിച്ചു.

അതേസമയം വോട്ടിങ് മെഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതിപക്ഷത്തെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. തിരഞ്ഞെടുപ്പിൽ തോറ്റതിന് വോട്ടിങ് മെഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു പരാമർശം. ഡൽഹി തിരഞ്ഞെടുപ്പിന്റെ സമയത്ത് ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളായിരുന്നു വിഷയമെങ്കിൽ ബിഹാർ തിരഞ്ഞെടുപ്പുകാലത്ത് അവാർഡി വാപസിയായിരുന്നു വിഷയം. ഇപ്പോഴിതാ അവർ വോട്ടിങ് മെഷിനെയാണ് കുറ്റംപറയുന്നത് - മോദി പരിഹസിച്ചു.

രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്തണമെന്നും മുത്തലാഖ് വിഷയത്തിൽ മുസ്ലിം സ്ത്രീകൾക്ക് നീതി ലഭ്യമാക്കമെന്നും മോദി പറഞ്ഞു. വിഷയത്തിൽ മുസ്ലിം സ്ത്രീകളെക്കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വിജയിക്കാൻ സാധിക്കാതെ പോയ 120 ലോക്സഭാ സിറ്റുകളിൽ വിജയിക്കാനായി പ്രത്യേക പ്രചാരണത്തിന് തുടക്കമിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.