ലണ്ടൻ: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നും താൻ നേരിട്ട ദുരനുഭവങ്ങൾ യുവതാരങ്ങൾക്ക് നേരിടേണ്ടി വരരുതെന്നാണ് ആഗ്രഹമെന്ന് മുൻ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീർ.

'നമുക്ക് പ്രിയപ്പെട്ട രാജ്യത്തിനായി കളിക്കുന്നതിൽനിന്ന് വിരമിക്കുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. ഒരുപാടു ചിന്തിച്ച ശേഷവും അടുപ്പമുള്ളവരുമായി സംസാരിച്ചശേഷവുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അക്കാര്യങ്ങൾ വീണ്ടും പറഞ്ഞാൽ അതു മോശമാകും. ഞാൻ നേരിട്ടതൊന്നും പാക്കിസ്ഥാന്റെ യുവതാരങ്ങൾ നേരിടരുതെന്നാണ് ആഗ്രഹം. ഞാൻ ചെയ്ത പോലെ അവർക്ക് കരിയർ ത്യജിക്കേണ്ടി വരരുത്' മുഹമ്മദ് അമീർ പറയുന്നു.

രാജ്യാന്തര കരിയറിൽ ഉയരങ്ങളിലേക്ക് കുതിക്കവെ 29ാം വയസിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് ആമിർ വിരമിക്കൽ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം പാക്ക് ക്രിക്കറ്റ് മാനേജ്‌മെന്റിനെതിരെ ആമിർ ഗുരുതര ആരോപണങ്ങളുയർത്തിയിരുന്നു.

രാജ്യത്തിനു വേണ്ടി കളിക്കുന്നതു നിർത്താനുണ്ടായ കാരണങ്ങളാണു താരം വെളിപ്പെടുത്തിയത്. ഇപ്പോഴത്തെ മാനേജ്‌മെന്റ് മാറിയാൽ ടീമിലേക്കു തിരികെ വരാൻ തയാറാണെന്നും താരം പിന്നീടു വ്യക്തമാക്കിയിരുന്നു.

രാജ്യാന്തര കരിയറിന് വിരാമമിട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റുകളിൽ ആമിർ കളിച്ചിട്ടുണ്ട്. ഏഴു വർഷം കൂടി ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചതായും താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു സംസാരിക്കവേയാണു താരം ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറ് മുതൽ ഏഴ് വർഷം വരെ ഇനിയും ക്രിക്കറ്റ് കളിക്കാനാണ് ആലോചിക്കുന്നത്. എന്റെ മക്കൾ ഇംഗ്ലണ്ടിലാണ് വളരുന്നത്, അവരുടെ വിദ്യാഭ്യാസവും അവിടെതന്നെ. ഞാൻ ഇനിയും ഇവിടെ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല, അമീർ പറഞ്ഞു.

ഇപ്പോൾ മറ്റു സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലുള്ള നീക്കങ്ങളെക്കുറിച്ച് ആമിർ വ്യക്തമാക്കി.