കൊച്ചി: സ്റ്റേജ് ഷോ നടത്താൻ താരങ്ങളെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തർക്കം തുടരുന്നു. നടീനടന്മാരുടെ സംഘടനയായ 'അമ്മ'യും നിർമ്മാതാക്കളും ഭിന്നതയിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. താര സംഘടനയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് നിർമ്മാതാക്കളുടെ നിലപാട്. വിദേശത്തുള്ള 'അമ്മ' പ്രസിഡന്റ് മോഹൻലാൽ തിരിച്ചെത്തിയശേഷമേ ഇനി ചർച്ച നടക്കൂ. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സാധ്യത.

'അമ്മ'യുടെ സ്റ്റേജ് ഷോയ്ക്കുവേണ്ടി ഷൂട്ടിങ് നിർത്തി താരങ്ങളെ വിട്ടുകൊടുക്കാനാകില്ലെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. നിലപാട് വ്യക്തമാക്കി അസോസിയേഷൻ 'അമ്മ'യ്ക്ക് കത്തയച്ചിരുന്നു. ഏകപക്ഷീയമായി 'അമ്മ' തീരുമാനം എടുത്തതാണ് ഇതിന് കാരണം. നിർമ്മാതാക്കളോട് താരങ്ങൾ കാണിക്കുന്ന നിസ്സഹകരണവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കാൻ ഡിസംബറിലാണ് 'അമ്മ' സ്റ്റേജ് ഷോ നടത്തുന്നത്. ഷൂട്ടിങ്ങിനിടെ താരങ്ങളെ ഒരാഴ്ചത്തേക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ സെക്രട്ടറി പ്രൊഡക്ഷൻ കൺട്രോളർമാർക്ക് വാട്‌സാപ്പിലൂടെയാണ് സന്ദേശമയച്ചത്. ഇതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവായിരുന്നു വാട്‌സ് ആപ്പ് സന്ദേശം അയക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. മോഹൻലാൽ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവിച്ചത് നിർമ്മാതാക്കളെ ബോധ്യപ്പെടുത്തും. അതിന് ശേഷം മേലിൽ ഇത്തരം വീഴ്ചകളുണ്ടാകില്ലെന്ന് ഉറപ്പും നൽകും.

പ്രശ്‌നം പരിഹരിക്കാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ സുഹൃത്തുക്കൾ മോഹൻലാലിന് ഉറപ്പും നൽകിയിട്ടുണ്ട്. നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുന്നതിനായി സ്റ്റേജ് ഷോ നടത്താമെന്ന് 'അമ്മ' പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതും അസോസിയേഷനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.