കൊച്ചി:അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന് അശ്രുപൂജയുമായി കേരളം. ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ അനുശോചിച്ചു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു ക്യാപ്റ്റർ രാജുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

'ലാലൂ.. രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നുവെന്നും എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.തുടർന്ന് മാധ്യമങ്ങളുമായി സംസാരിക്കവേ,നടൻ എന്നതിനെക്കാൾ തന്നെ സംബന്ധിച്ച് ക്യാപ്റ്റൻ രാജു നാട്ടുകാരനും ജ്യേഷ്ഠനുമായിരുന്നുവെന്ന് മോഹൻലാൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി ദീർഘകാലമായി വളരെയെടുത്ത വ്യക്തിബന്ധമുണ്ട്. വളരെയധികം പ്രത്യേക്തയുള്ള മനുഷ്യനായിരുന്നു രാജുച്ചയാൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്.

ചിട്ടയായ ജീവിതത്തിന് ഉടമയായ ക്യാപ്റ്റൻ രാജുവിന് അപകടങ്ങളെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കാർ അപകടം, സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ അപകടം തുടങ്ങിയവ അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. രാജുച്ചയാൻ എല്ലാവർക്കും വളരെയധികം വേണ്ടപ്പെട്ട ആളായിരുന്നു. വിദേശത്ത് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞപ്പോഴും കുടുംബവുമായി ബന്ധപ്പെട്ട് ആരോഗ്യകാര്യങ്ങൾ താൻ അന്വേഷിച്ചിരുന്നു.അദ്ദേഹത്തിന്റെ ഒപ്പം കുറച്ച് സിനിമകളിൽ ഒപ്പം അഭിനിയിക്കാൻ സാധിച്ചു. അതിൽ അദ്ദേഹത്തിന്റെ എക്കാലവും ഓർത്തിരിക്കുന്ന പവനായി പോലെയുള്ള കഥാപാത്രങ്ങളുമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ രാജുവിവനേപ്പോലെ പൊക്കവും സൗന്ദര്യവും അഭിനയ മികവുമുള്ള നടൻ മലയാള സിനിമയിൽ അന്നും ഇന്നുമില്ലെന്ന് നടൻ മമ്മൂട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.രാജുവിന്റെ വിടവാങ്ങലിൽ അറെ വേദനയുണ്ടാക്കുന്നതാണെന്ന് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കു ചേരുന്നതായും പറഞ്ഞു. ഏകദേശം ഒരേ കാലയളവിൽ സിനിമാ ലോകത്ത് എത്തിയവരാണ് ഞങ്ങൾ. ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചു. തൊഴിലിനോട് അത്രമേൽ ആത്മാർത്ഥത പുലർത്തുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തിന് അന്യഭാഷയിലടക്കം നിരവധി സിനിമകളിൽ അവസരം സൃഷ്ടിച്ചതും പ്രശസ്തനാക്കിയതും. ക്യാപ്റ്റൻ രാജുവിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു.

കപടതകൾ തീരെയില്ലാത്ത മനുഷ്യനായിരുന്നു ക്യാപ്റ്റൻ രാജു. ഒരു പച്ചയായ മനുഷ്യൻ. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ അഭിനയിക്കും. കപടത തീരെ ഇല്ലാത്ത പാവം മനുഷ്യൻ. ഒരുപാട് പേർ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്. അതൊക്കെ വ്യക്തമായി നമുക്ക് അറിയാം. പക്ഷേ നമുക്കും അതിനെതിരെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. സുരേഷ് ഗോപി പറയുന്നു.

നിന്നെ കാണാൻ ആയിരം കണ്ണുകൾ എന്ന മമ്മൂക്കയുടെ പടം, മോഹൻലാലിന്റെ കൂടെ രാജാവിന്റെ മകനിൽ ഞാനും അഭിനയിക്കുന്നു. ആ സമയത്താണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത്. അന്നുമുതൽ വളരെ ശക്തമായ മാനസികബന്ധം ഞങ്ങളിലുണ്ട്. സംഘടനയുടെ കാര്യങ്ങളിൽ രാജുവേട്ടന് രാജുവേട്ടന്റേതായ വഴി ഉണ്ടായിരുന്നു. എനിക്ക് എന്റേതായ വഴിയും. അതൊരിക്കലും ഞങ്ങളുടെ ബന്ധത്തിൽ നിഴലിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണിൽ വിളിക്കും. ഭക്ഷണം ഉണ്ടാക്കിവെയ്ക്കാം നീ വാ എന്നു പറയും. സുരേഷ് ഗോപി ഓർത്തെടുത്തു.

വളരെ വേദനയുണ്ട്, ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോകുമ്പോൾ. എൻ.എഫ്. വർഗീസ് തുടങ്ങി നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് അങ്ങനെയുള്ള ഓരോ വ്യക്തിയും പോകുന്ന കൂട്ടത്തിൽ വേദന ഒരാഘാതം പോലെ പിടിച്ചുകയറുന്ന മരണമാണ് രാജുച്ചായന്റേത്'.-സുരേഷ് ഗോപി പറഞ്ഞു.