അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മമ്മൂട്ടി ചിത്രം പേരൻപിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം കണ്ടവരെല്ലാം അമുദനായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം ഗംഭീരമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ആരാധകരുടെ ആവശ്യ പ്രകാരം ചിത്രം ഒരു വട്ടം കൂടി സ്‌ക്രീനിൽ എത്തുക കൂടി ചെയ്തു. ആരാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കറിച്ചുള്ള നടൻ മോഹൻലാലിന്റെ വാക്കുകൾ വൈറലാകുകയാണ്. പേരൻപ് തിയേറ്ററുകളിലെത്തുമ്പോൾ അത് കാണാൻ ആദ്യ ദിനം തന്നെ താനുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ആ മാസ്മരിക പ്രകടനം കാണാൻ താൻ തിയേറ്ററിൽ തന്നെയുണ്ടാകുമെന്ന് ഒരു ഓൺലൈൻ മാധ്യമവുമായുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കി. അമുദൻ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരൻപ്.

മമ്മൂട്ടി അമുദനായെത്തിയപ്പോൾ മകളായി വേഷമിട്ടത് തങ്കമീൻകളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തിൽനിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാൻ ശങ്കർ രാജയാണ് സംഗീതമൊരുക്കിയത്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.