കൊച്ചി: ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നുവെന്നും ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശ്രീകുമാർ മേനോനെ ഒടിയന്റെ സംവിധായക ചുമതലയിൽ നിന്ന് മാറ്റിയെന്ന അഭ്യൂഹം കൂടി ഇല്ലാതാക്കുന്നതാണ് ശ്രീകുമാർ മേനോന്റെ ട്വീറ്റ്. യുവത്വവും ചുറുചുറുക്കും നിറഞ്ഞ മാണിക്യന്റെ ലുക്ക് മോഹൻലാൽ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസർ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയൻ ടീം അറിയിച്ചിരുന്നു. ഇത് മനോരമ തെറ്റിച്ചു. മോഹൻലാൽ പുറത്തുവിടുന്നതിന് മുമ്പ് തന്നെ പുതിയ ലുക്കിലെ മോഹൻലാൽ ചിത്രം മനോരമ പ്രസിദ്ധികരിച്ചു.

അൻപത്തിയൊന്നു ദിവസം നീണ്ട 'തപസ്സ്'. ശരീരത്തെയും മനസ്സിനെയും മെരുക്കി 'യൗവനം' തിരിച്ചുപിടിക്കാൻ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവിൽ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തിൽ മോഹൻലാൽ അവതരിച്ചു. 'ഒടിയൻ' എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം. ഒരു സിനിമയ്ക്കുവേണ്ടി നായകൻ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളിൽ ഒന്ന്. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിതെന്ന് മനോരമ പറയുന്നു.

പ്രത്യേക പരിശീലനങ്ങൾക്കു ശേഷം 18 കിലോ ഭാരം കുറച്ചെത്തിയ മോഹൻലാൽ ചെന്നൈ ഹോട്ടലിൽ നിൽക്കുന്ന ചിത്രമാണ് മനോരമ പുറത്തുവിട്ടത്. ലാലിന്റെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരും ചിത്രത്തിലുണ്ട്. ഒടിയൻ സിനിമയുടെ നിർമ്മാതാവും ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിനൊപ്പം സംവിധായകൻ വി.എ. ശ്രീകുമാർമേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തിൽനിന്ന് പ്രത്യേക വാഹനത്തിൽ രാത്രി രണ്ടുമണിയോടെ മോഹൻലാൽ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം 'ഒടിയൻ' ചിത്രീകരണം പുനരാരംഭിക്കും.

പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ ചലച്ചിത്രമാണ് ഒടിയൻ. മാണിക്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒടിയന് ശേഷം രണ്ടാമുഴത്തിലേക്ക് ശ്രീകുമാർ കടക്കും. രണ്ടാമൂഴത്തിന് മുന്നോടിയായി സിനിമയിലെ തന്റെ മികവ് കാട്ടാനാണ് ഒടിയനിലൂടെ ശ്രീകുമാർ ശ്രമിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവും ഒടിയന് സ്വന്തമാകുകയാണ്.

'പുലിമുരുകനി'ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആക്ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ മോഹൻലാൽ അവതരിപ്പിക്കും.

ഫോട്ടോ കടപ്പാട് മനോരമ