കാസർകോട്: മെട്രോമാൻ ഇ.ശ്രീധരന്റെ വരവ് ബിജെപിക്ക് നൽകിയ ഉണർവ് ചെറുതല്ല. പാർട്ടിയിൽ ഔദ്യോഗികമായി ചേരും മുമ്പ് തന്നെ അദ്ദേഹം ഇടതുസർക്കാരിനെതിരെ കുറിക്കുകൊള്ളുന്ന വിമർശനങ്ങൾ തൊടുത്തുവിട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയാത്രയ്ക്ക് നാളെ കാസർകോട് നിന്ന് തുടക്കമാവുകയാണ്. യാത്രയിൽ മെട്രോമാനും ബിജെപിയിൽ ചേരുമെന്നാണ് അറിയിപ്പ്. യാത്ര ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. പാർട്ടിയിലേക്ക് കൂടുതൽ പേർ ചേരുമെന്നാണ് സംസ്ഥാന ബിജെപി വൃത്തങ്ങൾ പറയുന്നു. ഇതുസൂചിപ്പിക്കുന്ന പോസ്റ്റ് ബിജെപി കേരളത്തിൽ വന്നു. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയുടെ ഭാഗമാകുമെന്നാണ് അറിയിപ്പ്.

പോസ്റ്റ് ഇങ്ങനെ:

ദേശീയ ചിന്താപ്രവാഹത്തിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. റിട്ട:ജസ്റ്റിസുമാരടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബിജെപിയുടെ ഭാഗമാകും. കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ പര്യാപ്തരായ പൊതു സമ്മതരെയാണ് ഭാരതീയ ജനാതാ പാർട്ടി ജനസമക്ഷം അണിനിരത്തുന്നത്. പൊതു സമൂഹത്തിന്റെയാകെ തിരിച്ചറിവിന്റെ പ്രതീകമായിട്ടാണ് പ്രമുഖരുടെ കടന്നുവരവിനെ, ഇടതു-വലതു മുന്നണികൾ നോക്കിക്കാണുന്നത്. എൻ.ഡി.എ വിട്ടു പോയവർകൂടി തിരിച്ചെത്തുന്നതോടെ മുന്നണി വിപുലപ്പെടും. ഇതിന്റെ ഭാഗമെന്നോണം പി.സി തോമസ് ഉൾപ്പെടെ ഉള്ളവർ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായുണ്ടാകും.

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. മാർച്ച് 6-ന് തിരുവനന്തപുരത്താണ് സമാപനം. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരിൽ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി.മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും

ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ ഉദ്ഘാടന പരിപാടിയിൽ എത്തുമെന്നും കോവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകർ അറിയിച്ചു. മെട്രോമാൻ ഇ.ശ്രീധരനപ്പോലെ കൂടുതൽ പ്രമുഖർ വിജയയാത്ര അവസാനിക്കുമ്പോഴേക്കും പാർട്ടിയിലെത്തുമെന്ന് കെ.സുരേന്ദ്രൻ പറയുന്നു.

എൻഡിഎ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. രാവിലെ കാസർകോട്ടെ ക്ഷേത്രങ്ങൾ സന്ദർശിച്ച സംസ്ഥാന അധ്യക്ഷൻ ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും പങ്കെടുത്തു.