ന്യൂഡൽഹി: ജീവൻ രക്ഷാപതക് പുരസ്‌കാരങ്ങൾ 31 പേർക്ക്. മൂന്നു പേർക്ക് സർവോത്തം ജീവൻ രക്ഷാപതകും ഏഴ് പേർക്ക് ഉത്തം ജീവൻ രക്ഷാപതകും 21 പേർക്ക് ജീവൻ രക്ഷാപതകുമാണ് സമ്മാനിക്കുക. സിആർപിഎഫ് കമാൻഡോ കൊല്ലം ശൂരനാട് തെക്ക് സ്വദേശി ആർ. സൂരജ്, ആന്റണി വന്മാവിയ, മെലഡി ലാൽരേംരുതി (ഇരുവരും മിസോറാം) എന്നിവർക്ക് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാപതക് സമ്മാനിക്കും. പുരസ്‌കാരങ്ങൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി.

ഛത്തീസ്‌ഗഢിലെ നക്സൽബാധിത മേഖലയിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപറേഷൻ പൂർത്തിയാക്കി മടങ്ങുന്നതിനിടെ മലവെള്ളപ്പാച്ചിലിൽപെട്ട സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെയാണ് സൂരജിന് ജീവൻ നഷ്ടമായത്. ശൂരനാട് സൗത്ത് ഇരുവിച്ചിറ കിഴക്ക് കോഴിക്കോടന്റയ്യത്തു തെക്കെപുര വീട്ടിൽ പരേതനായ വി. രവീന്ദ്രൻ-രാധാമണി ദമ്പതികളുടെ മകനാണ് സൂരജ്.

ഉത്തം ജീവൻ രക്ഷാപതകിന് സാഹിൽ ബിസ്സോ ലാഡ്(ഗോവ), കാജൽ കുമാരി(ജാർഖണ്ഡ്), ഡി. നവീൻ കുമാർ(തെലങ്കാന), വിനോദ് കുമാർ(ബോർഡർ റോഡ്സ് ഓർഗനൈസേഷൻ), ഹവിൽദാർ ഷേരാ റാം(പ്രതിരോധ മന്ത്രാലയം), മുകേഷ് കുമാർ (ദേശീയ ദുരന്ത നിവാരണ സേന), നരേഷ് കുമാർ (എൻഐഎ)എന്നിവർ അർഹരായി.

കേരളത്തിൽ നിന്നുള്ള ജസ്റ്റിൻ ജോർജ്, വിൽസൺ എന്നിവരുൾപ്പെടെ 21 പേർ ജീവൻ രക്ഷാപതകിന് അർഹരായി. എം.എസ്. അനിൽ കുമാർ(ആൻഡമാൻ നിക്കോബാർ ദ്വീപുകൾ), ജീതം പരമേശ്വര റാവു(ആന്ധ്രാപ്രദേശ്), സമർജിത് ബസുമതരി(അസം), സുധേഷ് കുമാർ(ചണ്ഡീഗഡ്), പത്മ തിൻലാസ്, മുഹമ്മദ് അഫ്സൽ(ഇരുവരും ലഡാക്ക്), ആദിക രാജാറാം പാട്ടീൽ, പ്രിയങ്ക ഭാരത് കാലെ, സോണാലി സുനിൽ ബലോഡെ(മൂന്നുപേരും മഹാരാഷ്ട്ര), എ. മരിയ മൈക്കിൾ, എസ്. വിജയകുമാർ (ഇരുവരും തമിഴ്‌നാട്), നരേഷ് ജോഷി (ഉത്തരാഖണ്ഡ്), അർജുൻ മാലിക് (ബോർഡർ റോഡ്സ് ഓർഗനൈസേഷൻ), അമിത് കുമാർ സിങ്(ബിഎസ്എഫ്), ഷേർ സിങ്, സോനു ശർമ്മ(സിഐഎസ്എഫ്), അബ്ദുൾ ഹമീദ്, സുനിൽ കുമാർ മിശ്ര(ഇരുവരും പ്രതിരോധമന്ത്രാലയം), ശശികാന്ത് കുമാർ(റെയിൽവേ മന്ത്രാലയം) എന്നിവരാണ് ജീവൻ രക്ഷാപദകിന് അർഹരായ മറ്റുള്ളവർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.