- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു; പേപ്പട്ടി വിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സീൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനായില്ല; പെൺകുട്ടിയുടെ മരണം, പരിശോധനാഫലം വരാനിരിക്കെ; പെരുനാട് സ്വദേശിനിക്ക് മുഖത്തടക്കം കടിയേറ്റത് ശരീരത്തിൽ ഏഴിടത്ത്

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പന്ത്രണ്ട് വയസ്സുകാരിയായ റാന്നി സ്വദേശിനി അഭിരാമി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും സ്ഥിതി മോശമായതോടെ കോട്ടയത്തേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം.
ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാൽ വാങ്ങാൻ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേർന്നഭാഗത്തും കടിച്ചു.
ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചിൽകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണിൽ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോൾ എഫ്എച്ച്‌സിയിൽ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല.
കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്‌സിനും ഹീമോഗ്ലോബിനും നൽകി. രണ്ടുദിവസത്തെ കിടത്തിച്ചികിൽസയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് അയച്ചു. തുടർന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് പ്രതിരോധ കുത്തിവെയ്പെടുത്തു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സർക്കാർ ലാബിലേക്കും സാംപിൾ അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പരിശോധനഫലം പുറത്തുവരുന്നതിന് മുമ്പ് പെൺകുട്ടിക്ക് ജീവൻ നഷ്ടമായി. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു.


