കവൻട്രി : കഴിഞ്ഞ ഒരാഴ്ചയായി മരണവുമായി മല്ലിട്ട നോട്ടിങ്ഹാം യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജുബാൽ റെജി കുര്യൻ മരണത്തിനു കീഴടങ്ങി. അബുദാബി മലയാളികളായ ജുബൈലിന്റെ മാതാപിതാക്കൾ ഇന്നലെ യുകെയിൽ എത്തി മകനെ നേരിട്ട് കണ്ടു ഡോക്ടർമാരുമായി മണിക്കൂറുകൾ സംസാരിച്ചതോടെയാണ് ജീവൻ രക്ഷ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ തീരുമാനമായത്.

കഴിഞ്ഞ ശനിയാഴ്ച ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട ബോക്‌സിങ് മത്സരത്തിൽ റിങ്ങിൽ ഉണ്ടായ അപകടത്തിൽ തലയിടിച്ചു വീണാണ് ജൂബൈലിന് ഗുരുതരമായ പരുക്കേറ്റത്. ജുബാലിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ കുടുംബത്തെ കാര്യങ്ങൾ നേരിട്ട് ധരിപ്പിക്കുന്നതിനുള്ള ശ്രമായിരുന്നു ഇന്നുച്ച വരെ നടന്നത്. ബോക്‌സിങ് മത്സരത്തിൽ ആദ്യ രണ്ടു റൗണ്ടിൽ വിജയിച്ച ജുബാൽ മൂന്നാം റൗണ്ടിൽ ആണ് മരണകാരണമാകുന്ന പരുക്കിനു വിധേയനാകുന്നത്. ഉടൻ ജീവൻ രക്ഷ ശ്രമങ്ങൾ നടത്തിയ മെഡിക്കൽ സംഘം ജുബാലിനെ ആശുപത്രിയിൽ എത്തിച്ചു അപകട നില തരണം ചെയ്യാനുള്ള ശ്രമങ്ങൾ പൂർണമായും നടത്തിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം .

നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായി എത്തിയ മകന് നേരിട്ട ആകസ്മിക ദുരന്തം ഇപ്പോഴും മാതാപിതാക്കൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. നോട്ടിങ്ഹാം മലയാളി അസോസിയേഷൻ പ്രവർത്തകർ ഉൾപ്പെടെയുള്ള മലയാളികളുടെ നേതൃത്വത്തിൽ ഇവർക്കു സ്വാന്തനമാകാനുള്ള എല്ലാ ശ്രമവും നടത്തിവരികയാണെന്നു പൊതുപ്രവർത്തകനായ ഡിക്‌സ് ജോർജ് അറിയിച്ചു. ഇന്ന് രാവിലെ മുതൽ മണിക്കൂറുകളോളം ഡോക്ടർമാരുമായി മാതാപിതാക്കൾ സംസാരിച്ച ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്. അബുദാബി പോർട്ട് ജീവനക്കാരനായ ജൂബാലിന്റെ പിതാവ് കോട്ടയം സ്വദേശിയാണ്. ഏറെക്കാലമായി ഈ കുടുംബം അബുദാബിയിൽ സ്ഥിര താമസമാണ് .

ചെറുപ്രായത്തിൽ മരിച്ച ജൂബാലിന്റെ അവയവങ്ങൾ മറ്റു അനേകർക്ക് പുതു ജീവൻ നൽകും എന്ന് മാതാപിതാക്കളെ ധരിപ്പിക്കാനായതോടെ വൃക്ക അടക്കമുള്ള ആന്തരിക അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം . സാധ്യമായ മറ്റു അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെ ഏവരെയും പ്രയാസപ്പെടുത്തിയുള്ള മരണമാണ് ജൂബാലിനെ തേടിയെത്തിയതെങ്കിലും മരണത്തെ തുടർന്ന് ഹീറോ ആയിരിക്കുകയാണ് യുവാവ്. നാളെകളിൽ മകനെക്കുറിച്ചു ഓർത്തു അഭിമാനിക്കാൻ മാതാപിതാക്കൾക്ക് അവന്റെ ഇനിയും ജീവിച്ചിരികുനന അവയവങ്ങളും അവ സ്വീകരിച്ചു പുതു ജീവിതത്തിലേക്ക് കടക്കുന്ന മനുഷ്യരെ കുറിച്ചുള്ള ഓർമ്മകളും കൂടെയുണ്ടാകും .

അബുദാബിയിൽ വളർന്നു യുകെയിൽ പഠിക്കാൻ എത്തിയ ജുബാൽ മരണത്തെ തുടർന്ന് അവയവ ദാനം വഴി മറ്റുള്ളവരുടെ ജീവനിലേക്ക് പടർന്നു കയറുന്നതോടെ ഇനിയും ഏറെക്കാലം യുകെയുടെ അഭിമാനമായി നമുക്കൊപ്പം ഉണ്ടാകുമെന്നത് ഓരോ യുകെ മലയാളിക്കും നെഞ്ചോട് ചേർത്ത് പിടിക്കാനാകുന്ന കാര്യമാണ്. ഒരു വിദ്യാർത്ഥി യുകെയിലെത്തി അപകടത്തിൽ മരിക്കുന്നത് അസാധാരണം അല്ലെങ്കിലും ജൂബാലിന്റെ മാതാപിതക്കൾ എടുത്ത തീരുമാനം വഴി മരണത്തിലൂടെ ജുബാൽ അനശ്വരനായി മാറിയിരിക്കുകയാണ് .