കൊല്ലം: മലയാളസിനിമയെ അന്തർദേശി പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര് . അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ സിനിമകളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവാണ് കെ.രവീന്ദ്രനാഥൻ നായർ. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.

നല്ല സിനിമകളുടെ നിർമ്മാതാവും തൊഴിലാളികളുടെ പ്രിയപ്പെട്ട മുതലാളിയും സാംസ്‌കാരിക രംഗത്തെ സ്‌നേഹനക്ഷത്രവുമായിരുന്നു അച്ചാണി രവി. കൊല്ലത്തെ പ്രമുഖ കശുഅണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവിൽ വെണ്ടർ കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1933 ജൂലായ് മൂന്നിനായിരുന്നു ജനനം.

പഠനത്തിൽ മിടുക്കനായിരുന്ന കെ.രവീന്ദ്രനാഥൻ നായർക്ക് മണിപ്പാൽ മെഡിക്കൽ കോളേജിൽ പിതാവ് കൃഷ്ണപിള്ള സീറ്റ് ഉറപ്പിച്ചിരുന്നു. പിതാവ് പെട്ടെന്ന് മരിച്ചതോടെ രവീന്ദ്രനാഥൻ നായർ ബിസിനസ് ഏറ്റെടുത്തു. അങ്ങനെ ആരംഭിച്ച വിജയലക്ഷ്മി കാഷ്യൂസ് സംസ്ഥാനത്തും പുറത്തുമായി 115 ഓളം ഫാക്ടറികളുള്ള വൻ സംരംഭമായി. അരലക്ഷത്തിലേറെ തൊഴിലാളികളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് സിനിമയിലേക്ക് തിരിഞ്ഞത്. 1967 ജനറൽ പിക്‌ചേഴ്‌സ് ആരംഭിച്ചു.

സത്യൻ നായകനായ അന്വേഷിച്ചു കണ്ടെത്തിയില്ല ആയിരുന്നു ആദ്യ സിനിമ. കച്ചവട സിനിമകൾ കാശ് വാരിയ സമയം. പക്ഷെ പണമായിരുന്നില്ല ലക്ഷ്യം. അങ്ങനെ സമാന്തര സിനിമകളുടെ വക്താവായി. പി. ഭാസ്‌കരനും, എ. വിൻസെന്റും എം ടിയും അടൂർ ഗോപാലകൃഷ്ണനും ജി. അരവിന്ദനും ജനറൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ സിനിമകൾ സംവിധാനം ചെയ്തു. 14 സിനിമകൾ നിർമ്മിച്ചു.

1973ൽ അച്ചാണി വൻ ഹിറ്റായതോടെ അച്ചാണി രവി എന്ന് അറിയപ്പെട്ട് തുടങ്ങി. നാല് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അച്ചാണി 14 ലക്ഷം ലാഭം നേടി. ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും പടുത്തുയർത്തിയത്. അതിപ്പോൾ ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗാലറിയും സഹിതം കൊല്ലം നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമാണ്.

സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008ൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം നൽകി സർക്കാർ ആദരിച്ചു. കശുഅണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013ൽ അന്തരിച്ചു. മക്കൾ - പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ. മരുമക്കൾ - രാജശ്രീ, സതീഷ് നായർ, പ്രിയ.