എടപ്പാൾ: ആർട്ടിസ്റ്റ് നമ്പൂതിരി ഇനി ഓർമ. 98 വയസ്സായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളാൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിന്റെ ജനപ്രിയ ചിത്രകാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. കെ.എം. വാസുദേവൻ നമ്പൂതിരി എന്നാണ്, ചിത്രകലയിലും ശില്പവിദ്യയിലും അഗ്രഗണ്യനായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ യഥാർഥ പേര്.

1925 സെപ്റ്റംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം.പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ലെങ്കിലും തന്റെ വീട്ടുമുറ്റത്തെ മണലിൽ അദ്ദേഹം വരച്ചുപഠിച്ചു. സംസ്‌കൃതഭാഷയും വശമുണ്ടായിരുന്നു. പിന്നീട് ചിത്രകലയിലെ അതുല്യ പ്രതിഭയായി മാറി. മലയാളിയുടെ ജീവിതപരിസരത്തെയും ഐതിഹാസിക രചനകളിലെ കഥാപാത്രങ്ങളെയും അദ്ദേഹം വായനക്കാരുടെ മനസ്സിൽ കോറിയിട്ടു. നിറങ്ങളുടെ തെല്ലാഢംബരമില്ലാതെയും നമ്പൂതിരി വരഞ്ഞിട്ടതെല്ലാം ആളുകൾക്ക് എളുപ്പം തിരിച്ചറിയാൻ സാധിക്കുമായിരുന്നു.

മദ്രാസ് ഫൈൻ ആർട്‌സ് കോളജിൽ നിന്നും ചിത്രകല പഠിച്ച ആർട്ടിസ്റ്റ് നമ്പൂതിരി 1960-ൽ മാതൃഭൂമിയിൽ രേഖാ ചിത്രകാരനായതോടെ പ്രശസ്തിയാർജിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ആർട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു. പുരസ്‌കാരത്തിളക്കത്തിലും അംഗീകാര നിറവിലും ഭാവഭേദമില്ലാതെ കർമനിരതനായി നമ്പൂതിരി രേഖാ ചിത്രങ്ങളുടെ പേരിൽ പ്രശസ്തനായിരുന്നു.

അറിയപ്പെടുന്ന ശില്പിയുമായിരുന്നു. വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. തകഴി, എംടി. ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങൾ വരച്ചു. എംടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്.

രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയ വരകളാണ്. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി. വരയിലും പെയിന്റിങ്ങിലും ശിൽപ്പവിദ്യയിലും ഒരുപോലെ അദ്ദേഹം കഴിവുതെളിയിച്ചു. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു.രാജാ രവിവർമ്മാ പുരസ്‌കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

'നമ്പൂതിരിച്ചിത്രംപോലെ സുന്ദരം' എന്ന ശൈലി തന്നെ മലയാളത്തിൽ ഉണ്ടായിരുന്നു. ചിത്രകലയിൽ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് വിട വാങ്ങുന്നത്. മൃണാളിനിയാണ് ഭാര്യ. മക്കൾ: പരമേശ്വരൻ, വാസുദേവൻ. മരുമക്കൾ: ഉമ, സരിത.